Thursday, February 28, 2008

കുട്ടികളുടെ കഥകള്‍ - 2

രണ്ട്.

കഥ പറയുമ്പോള്‍..

കുട്ടികളോട് എളുപ്പത്തില്‍ ആശയവിനിമയം നടത്താവുന്ന ഒരു ഭാഷയുണ്ട് കഥകള്‍ക്ക്. കുട്ടികളുടെ ഭാഷയാണ് കഥകള്‍ എന്നും തോന്നാറുണ്ട്.

കുട്ടികള്‍ അവരുടെ മനസ്സു തുറക്കണമെന്നും, സ്കൂളില്‍ നടക്കുന്ന കാര്യങ്ങള്‍ പങ്കു വെയ്ക്കണമെന്നും, അവരുടെ കൂട്ടുകാരെ പറ്റിയും ടീച്ചര്‍മാരെ പറ്റിയും ബസ് ഡ്രൈവറങ്കിള്‍നെ പറ്റിയുമെല്ലാം പറയണമെന്നും ആഗ്രഹിയ്ക്കാത്ത മാതാപിതാക്കന്മാരുണ്ടാകുമോ? മാത്രവുമല്ല അത്തരത്തിലുള്ള ആശയവിനിമയ സ്വാ‍തന്ത്ര്യം കുട്ടികള്‍ക്ക് അവശ്യം വേണം താനും.

പക്ഷേ, എങ്ങനെ? ഇവിടേയും അതിനു നല്ലൊരു മാ‍ര്‍ഗ്ഗമായി കഥകളെ ഉപയോഗപ്പെടുത്താം.

കഥ പറയുമ്പോള്‍ നമുക്കു വേണ്ടി ഒഴിച്ചിട്ടിരിയ്ക്കുന്ന ധാരാളം ഇടങ്ങളുണ്ടാവും, ഓരോരോ ആശയങ്ങള്‍ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന ഇടങ്ങള്‍. നാം പോലും മുന്‍പ് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇടങ്ങള്‍. വ്യക്തിപരമായി, എന്നെ സംബന്ധിച്ചിടത്തോളം കഥ പറഞ്ഞു കൊടുക്കാന്‍ ഒരു ആവേശമാണെനിയ്ക്ക്. കാരണം കഥയിലെ ഒളിഞ്ഞിരിയ്ക്കുന്ന ആശയങ്ങളെ കണ്ടുപിടിയ്ക്കലാണ് എനിയ്ക്കുള്ള ഇന്ധനം. അതെങ്ങനെയൊക്കെ അമ്മൂന് മനസ്സിലാവുന്ന ഭാഷയില്‍ വിശദീകരിയ്ക്കാം എന്ന ചിന്ത. പിന്നെ അറിയാതെ എന്റെ ശബ്ദത്തിനു വരുന്ന ഭാവമാറ്റങ്ങള്‍. അമ്മൂന്റെ മുഖത്ത് മാറിമാറി വരുന്ന ഭാവങ്ങള്‍. അവള്‍ ചിരിയ്ക്കാറുണ്ട്, ചിലപ്പോള്‍ കണ്ണുകള്‍ നനയ്ക്കാറുണ്ട്. അതുമല്ലെങ്കില്‍ ചിലപ്പോളവള്‍ ചിന്തിയ്ക്കുന്നത് മുഖത്ത് കാണാം. അത്രയ്ക്കും നന്നായി കഥ പറഞ്ഞുപോയോ എന്നെനിയ്ക്കു തന്നെ എന്നോട് ആശ്ചര്യം തോന്നിപ്പിയ്ക്കുന്ന വിധത്തില്‍.

ഒരു ദിവസാന്ത്യത്തില്‍ അവളേറ്റവും ഔത്സുക്യത്തോടെ ഉറ്റുനോക്കുന്ന സമയം ഒരുപക്ഷേ രാത്രി ഉറങ്ങാന്‍ കിടക്കുന്ന സമയമായിരിയ്ക്കും എന്നെനിയ്ക്കു തോന്നിയിട്ടുണ്ട്. അതിനു ശേഷം അവള്‍ താനേ മനസ്സു തുറക്കാറുണ്ട്, സ്കൂളിലെ കാര്യങ്ങള്‍, ബസിലെ യാത്രകള്‍, കൂട്ടുകാരെ കുറിച്ച്, സംശയങ്ങള്‍.. ചിലപ്പോള്‍ അവളെപ്പോഴെങ്കിലും പറയാന്‍ വിട്ടു പോയ കാര്യങ്ങള്‍ വരെ ഓര്‍ത്തെടുത്ത് പറയാറുണ്ട്. അമ്മ, മകള്‍ എന്നീ ‘രാജ്യാതിര്‍ത്തികള്‍‘ വിട്ട്, എല്ലാം പരസ്പരം പങ്കു വെയ്ക്കുക എന്നൊരു മാനസികതലത്തില്‍ ഞങ്ങളെത്തി നില്‍ക്കുന്നത് ആ നേരത്തായിരിയ്ക്കും, അല്ലെങ്കില്‍ ആ നേരത്തേ പതിവുള്ളു എന്നതാവും ഒരു പരമസത്യം!

(എന്നാലും അവര്‍ ഓരോ മിനുറ്റിലേയും, സെക്കന്റിലേയും കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ തുറന്നു സംസാരിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുമ്പോള്‍ ഒരു പരിധിയൊക്കെ വെയ്ക്കുന്നതു നല്ലതായിരിയ്ക്കും!)


എന്തായാലും കഥകളോടുള്ള അഭിനിവേശം മൂലം എത്ര നിര്‍ബന്ധിച്ചാലും പതിനൊന്നുമണി ആവാതെ ഉറങ്ങാന്‍ തയ്യാറാവാത്ത അവളിപ്പോള്‍ ഒന്‍പത് മണിയാവുമ്പോഴേയ്ക്കും താനേ കിടക്കയില്‍ വന്നു കിടന്നു തുടങ്ങിയെന്നത് ഒരു ബോണസ് തന്നെയെന്നും പറയാതെ പോകുന്നില്ല.

അതുപോലെ മുന്‍‌പുള്ളവര്‍ ഉണ്ടാക്കി വെച്ചതോ, അല്ലെങ്കില്‍ സന്തര്‍ഭോചിതം ആയ കഥകള്‍ക്കൊപ്പം നമ്മുടെ കുട്ടിക്കാലങ്ങളും സ്കൂള്‍ ജീവിതങ്ങളും നാട്ടിലെ വീടും പരിസരങ്ങളും, മുത്തശ്ശനും മുത്തശ്ശിയും എല്ലാം ഒരു കഥയുടെ രൂപത്തില്‍ അവരുമായി സംവദിയ്ക്കാം.
നമ്മുടെ നാടിനെ കുറിച്ചുള്ള ഓര്‍മ്മകളും, ഗൃഹാതുരതകളും ഇന്നത്തെ തലമുറയ്ക്കു നല്‍കാവുന്ന ഒരു സ്വത്താണ്. അത് നമ്മുടെ നഷ്ടങ്ങളല്ല, പകരം നമ്മുടെ തന്നെ കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കാനുള്ള ഓരോരുത്തരുടേയും സ്വകാര്യ സമ്പത്തായി അതിനെ കാണാം. നമ്മുടെ സുഖദുഃഖങ്ങളും അനുഭവങ്ങളും അവരറിയുന്നതിലൂടെ, ഗ്രഹിയ്ക്കുന്നതിലൂടെ അവയ്ക്കു പുതുജീവന്‍ വെയ്ക്കുകയല്ലേ? അര്‍ത്ഥം വെയ്ക്കുകയല്ലേ? ഇങ്ങനെയൊന്നിതിനെ കണ്ടാല്‍?
നമ്മുടെ മകന് / മകള്‍ക്ക് നാളെ വഴിയരികില്‍ ഒരു തണല്‍മരം വെച്ചു പിടിപ്പിയ്ക്കണമെന്നൊരു തോന്നലെങ്കിലും ഉണ്ടായാല്‍.. ??? ഒന്നു സങ്കല്‍പ്പിച്ചു നോക്കാവുന്നതേയുള്ളു !

നാടിനെ കുറിച്ചവരറിയുക മാത്രമല്ല അതിലൂടെ സാദ്ധ്യമാകുന്നത്,
നാട്ടിലെത്തുമ്പോള്‍ അവിടത്തെ അന്തരീക്ഷവും ബന്ധുക്കളും ബന്ധങ്ങളും എല്ലാം പെട്ടെന്നു മനസ്സു കൊണ്ട് ബന്ധിപ്പിയ്ക്കാനവരെ അത് സഹായിയ്ക്കുന്നു. നാടിനോടും, അവിടത്തെ ജീവിതരീതികളോടുമുള്ള അപരിചിതത്വം കുറയാന്‍ വളരെയേറെ ഇത്തരം ‘അനുഭവകഥകള്‍ക്ക്’ സാധിയ്ക്കുന്നു. നാട്ടിലെ കാക്കേം പൂച്ചേം പശുവും, മണ്ണും ഒന്നുമിവിടില്ലല്ലോ എന്നു കുണ്ഠിതപ്പെടുന്നതിനു പകരം അതെല്ലാം കഥകളിലൂടെ നമുക്കിവിടിരുന്നു സസുഖം പരിചയപ്പെടുത്താം, അറിയിയ്ക്കാം. അതിനു ഫലമുണ്ടാകുമെന്നതിനു നൂറു ശതമാനം ഗാരണ്ടി ഈ പോസ്റ്റ് തരുന്നു ! “മക്കള്‍ക്ക് നാട് പിടിയ്ക്കുന്നില്ല“ എന്നും മറ്റുമുള്ള വേവലാതികളുടെ ആവശ്യമേയില്ല, നമ്മള്‍ രക്ഷിതാക്കള്‍ തന്നെയൊന്നു മനസ്സു വെയ്ക്കുകയാണെങ്കില്‍.

ജോലിയ്ക്കു പോകുക, ശമ്പളം വാങ്ങുക, ഭക്ഷണം പാചകം ചെയ്യുക, വസ്ത്രങ്ങള്‍ വാങ്ങുക, ഒരു വീടു വെയ്ക്കുക എന്നതിനൊക്കെ ജീവിതത്തില്‍ നാം കല്‍പിച്ചു കൊടുക്കുന്ന അതേ മുന്‍‌തൂക്കം, അല്ലെങ്കില്‍ അതില്‍ക്കൂടുതലോ നമ്മുടെ കുട്ടികള്‍ക്കൊപ്പമുള്ള, ദിവസവും ഒരല്പസമയത്തെ ആശയവിനിമയത്തിനും കൊടുക്കാം. ഒരുപക്ഷേ ഏത് സ്വര്‍ണ്ണത്തേക്കാളും, ഉന്നത വിദ്യാഭ്യാസത്തേക്കാളും കുട്ടികള്‍ക്കു വരും നാളുകളില്‍ ഗുണപ്രദമായേക്കാവുന്ന ഒരു കാര്യമാവുമെന്നു തന്നെയാണെന്റെ വിശ്വാസം. വ്യക്തിപരമായി, എന്റെ ജീവിതത്തില്‍ പ്രായോഗികമാക്കണമെന്ന് വളരെയേറെ ആഗ്രഹിയ്ക്കുന്ന ഒന്നാണിത്.
ഇപ്പോള്‍ വായനക്കാര്‍ക്കും അങ്ങനെ തോന്നുന്നില്ലേ?


ആത്മവിശ്വാസത്തിന്റെ ഉറവിടം.

ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ഈയൊരു കാര്യവും കൂടിയൊന്നു പങ്കു വെയ്ക്കണമെന്നു തോന്നി.

ആലോചിച്ചിട്ടുണ്ടോ? പണ്ടൊക്കെ ഈ “ആത്മവിശ്വാസം” 'self confidence‘ എന്ന പദത്തിനു ഇത്രകണ്ട് പ്രാധാന്യം കൊടുത്തിരുന്നതായി തോന്നുന്നില്ല.
ഇപ്പോളൊന്ന് ബാത്രൂമിന്റെ വാതില്‍ തുറക്കാന്‍ വരെ “കോണ്‍ഫിഡന്‍സ്“ ആവശ്യമെന്ന നിലയാണ്!

ഒന്നോര്‍ത്താല്‍ അന്നത്തെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിച്ചു പോകുവാനുള്ള ആത്മവിശ്വാസമൊക്കെ അന്ന് താനേ കുട്ടികളില്‍ ഉണ്ടായിരുന്നിരിയ്ക്കണം, കാരണം ഒന്ന്, കൂട്ടുകുടുമ്പ വ്യവസ്ഥിതി ആയിരുന്നതു കൊണ്ടാവാം. കുട്ടികളൊക്കെ സ്വയം പര്യാപ്തരായിക്കോളും തനിയേ. രക്ഷിതാക്കള്‍ക്ക് ഓരോന്നിനും കുട്ടികളേയും നോക്കി നടക്കാനൊന്നും നേരമുണ്ടായിരിയ്ക്കയില്ല.

രണ്ട്. മറ്റുള്ളവരുമായുള്ള ഇടപഴകല്‍ ധാരാളമുണ്ടായിരുന്നിരിയ്ക്കണം, എനിയ്ക്കു തോന്നുന്നത് അന്ന് ‘താരതമ്യ പഠനങ്ങള്‍ക്കുള്ള‘ സാദ്ധ്യതകള്‍ കുറവായിരുന്നു. പരസ്പര വിശ്വാസവും, സ്നേഹവും, സഹായസഹകരണങ്ങളും ഇന്നത്തേതിലും കൂടുതല്‍ അന്നത്തെ സമൂഹത്തില്‍ കാണപ്പെട്ടിരുന്നതു കൊണ്ട് സമീപവാസികളായ എല്ലാ (പൊതുവേ) കുട്ടികളും ഒരുപോലെ മുറ്റത്തോ സ്ക്കൂള്‍ ഗ്രൌണ്ടിലോ വീട്ടുവളപ്പുകളിലോ ഒക്കെ ഒരുമിച്ച് കളിച്ചും, അടിച്ചു പിരിഞ്ഞും വളര്‍ന്നു വന്നിരുന്നതു നമുക്കൊക്കെ അറിയാം. അവിടെയെല്ലാവരുമൊരുപോലെ, എന്നേയുള്ളു. അത്തരം അനുഭവങ്ങള്‍ കുട്ടികള്‍ക്ക് ഒരു തരം ‘എക്സ്പോഷര്‍‘ തന്നെയാണല്ലോ. അവരങ്ങിനെയൊക്കെ കളിച്ചു വളര്‍ന്ന്, പഠിച്ച് വലുതായി, ജോലി കണ്ടെത്തി സ്വന്തം കാലില്‍ നിന്നു തുടങ്ങുന്നു. (പൊതുവെ) വേറെ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ തന്നെ.

ഇന്നിപ്പോള്‍ സ്ഥിതി മാറി. നല്ല വിദ്യാഭ്യാസം, ജോലി, കരിയര്‍ ഒക്കെ വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു, അതിനെ കുറിച്ചെല്ലാവരും ബോധവാന്മാരായി മാറുന്നു.
പക്ഷെ, കുട്ടികള്‍ക്ക് പണ്ടത്തെ പോലെയുള്ള ‘എക്സ്പോഷര്‍’ ഇപ്പോള്‍ കിട്ടുന്നില്ല (പ്രത്യേകിച്ചും ഇവിടെ) എന്ന ആകുലത പൊതുവേ പറഞ്ഞു കേള്‍ക്കാം.

എന്നാല്‍ അതേ തരത്തിലല്ലെങ്കില്‍ പോലും ഇന്നത്തെ ജീവിത സാഹചര്യങ്ങള്‍ക്കനുസൃതമായ തരത്തില്‍, കുട്ടികള്‍‍ക്കു വേണ്ടുന്ന ‘എക്സ്പോഷര്‍’ എങ്ങിനെയൊക്കെ കൊടുക്കാമെന്നു ഇന്നിന്റെ മാതാപിതാക്കളായ നമുക്കൊന്നു ചിന്തിച്ചു നോക്കാവുന്നതേയുള്ളു, നഷ്ടങ്ങളെ എണ്ണിപ്പെറുക്കുന്നതിലും, പ്രതികൂല സാഹചര്യങ്ങളെ (എന്നു നമുക്കു തോന്നുന്ന) കുറിച്ചും, കുഞ്ഞുങ്ങള്‍ക്കു ബാല്യം നഷ്ടപ്പെടുന്നുവെന്നും മറ്റും കൂടുതല്‍ വ്യാകുലപ്പെടുന്നതിലും എന്തുകൊണ്ടും അഭികാമ്യം അതല്ലേ? തിരഞ്ഞു നോക്കിയാല്‍ ധാരാളം ഓപ്ഷന്‍സ് കണ്ടുപിടിയ്ക്കാവുന്നാതേയുള്ളു.

പക്ഷെ ഇപ്പോള്‍ പലപ്പോഴും ഈ ‘ടാലന്റ്‘ എന്ന വാക്ക് പല ആശയക്കുഴപ്പങ്ങള്‍ക്കും ഒരു പരിധി വരെ കാരണമാകാറുണ്ടെന്നു തോന്നിയിട്ടുണ്ട്, പ്രത്യേകിച്ചും കുട്ടികളില്‍. അതിന്റെ പേരില്‍ കുട്ടികളില്‍ ചെലുത്തപ്പെടുന്ന സമ്മര്‍ദ്ദങ്ങള്‍ ചില്ലറയൊന്നുമല്ല.

ചെറിയ, വളര്‍ന്നു വരുന്ന കുട്ടികളില്‍ ടാലന്റുള്ളവര്‍, ഇല്ലാത്തവര്‍ എന്ന വേര്‍തിരിവ് ആവശ്യമുണ്ടോ വാസ്തവത്തില്‍? കാരണം അവര്‍ക്കെല്ലാവര്‍ക്കും എന്തെല്ലാമോ പ്രകടിപ്പിയ്ക്കേണ്ടതുണ്ട് ശരിയ്ക്കും. അതിനുള്ള സാഹചര്യങ്ങളാണവര്‍ക്കാവശ്യം. അല്ലേ?
ടാലന്റ് എന്നൊന്നില്ലേയില്ല എന്നു ഉദ്ദേശ്ശിയ്ക്കുന്നില്ല. ‘ടാലന്റുള്ള‘ കുട്ടികള്‍ അരങ്ങേറുകയും മറ്റുള്ള കുട്ടികള്‍ കാഴ്ചക്കാരായി നില്‍ക്കുകയും ചെയ്യുക എന്നൊരവസ്ഥയുണ്ടല്ലോ, അങ്ങനെ കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ക്കു കഴിവോ / സര്‍ഗ്ഗവാസനകളോ ഇല്ലെന്നതിനര്‍ത്ഥമാക്കേണ്ടതില്ല.
അതിനു സ്കൂളുകള്‍ക്ക് പരിമിതികളുണ്ടാവാം, പക്ഷേ കുട്ടികള്‍ക്കൊപ്പമുള്ള രക്ഷിതാക്കള്‍ക്ക് ഈ പ്രോത്സാഹനം എങ്ങനെ വേണമെങ്കിലും കൊടുക്കാവുന്നതേയുള്ളു.

ഇപ്പോള്‍, കഥകളുടെ കാര്യം തന്നെ എടുത്തു നോക്കിയാല്‍ കഥകള്‍ ചില്ലറ സ്വാധീനങ്ങളല്ല കുട്ടികളില്‍ ഉണ്ടാക്കുന്നത് വാസ്തവത്തില്‍. രണ്ടു ദിവസം അവര്‍ക്ക് കഥ നേരാംവണ്ണം പറഞ്ഞുകൊടുത്തു നോക്കൂ, മൂന്നാം ദിവസം അവരും തുടങ്ങും കഥ പറയാന്‍. പരസ്പര ബന്ധമില്ലാതെ, വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന മട്ടില്‍. അവരെ അത് മുഴുവനും പറയാന്‍ അനുവദിയ്ക്കാം..
എന്തൊക്കെയോ ചിത്രങ്ങള്‍ അവര്‍ മനസ്സില്‍ കാണുന്നു. അതെല്ലാം പ്രകടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നു. അവരുടെ ഭാവന വളരട്ടെ. കാര്യങ്ങള്‍ Imagine ചെയ്യാന്‍ ശീലിയ്ക്കട്ടെ.

imagination.

(imagination- നെ കുറിച്ച് കൂടുതല്‍ വ്യക്തമാക്കണമെങ്കില്‍ ഒരു പോസ്റ്റിനുള്ള വകുപ്പുണ്ടെന്നു തോന്നുന്നു. അറിവുള്ളവരാണല്ലോ അതിനു കൂടുതല്‍ നല്ലത്.)

എഴുതാറായ കുട്ടികളാണെങ്കില്‍ അതെഴുതി വെയ്ക്കുവാന്‍ പ്രേരിപ്പിയ്ക്കാം. അതിനെ അഭിനന്ദിയ്ക്കാം. മനസ്സിലുള്ളത് എഴുതാനോ അല്ലെങ്കില്‍ കുറഞ്ഞത് അതു തിരിച്ചറിയാനോ എങ്കിലും അവരെ അത് സഹായിച്ചേക്കും. ഒരുപക്ഷേ അവരത് ഒരു ചിത്രത്തിന്റെ രൂപത്തില്‍ കടലാസിലേയ്ക്ക് പകര്‍ത്തിയെന്നും വരാം. എങ്കിലത് ചെയ്യട്ടെ.

കഥ പറഞ്ഞു കൊടുത്ത ഡോസ് കൂടിയിട്ടാണോ എന്നറിയില്ല, അമ്മൂന് ഇപ്രാവശ്യം ഫസ്റ്റടിച്ചത് “Story telling” – നായിരുന്നു! ഓരോ സന്ദര്‍ഭങ്ങളും വിട്ടു പോകാതെ കോര്‍ത്തിണക്കി വാചകങ്ങളുണ്ടാക്കി കഥ പറഞ്ഞു തുടങ്ങി അവളിപ്പോള്‍. അത്യാവശ്യം അതൊക്കെ പെറുക്കി പെറുക്കി എഴുതാനും വരയ്ക്കാനുമൊക്കെ ശീലിച്ചു തുടങ്ങി. ഇതുപൊലുള്ള സര്‍ഗ്ഗവാസനകള്‍, ഒരുമാതിരിപ്പെട്ട എല്ലാ കുട്ടികളിലുമുണ്ടാവും എന്ന് തന്നെയാണെന്റെ ഉറച്ച വിശ്വാസം. അത് സംഗീതമായാലും എഴുത്തായാലും ചിത്രം വരയ്ക്കലായാലും കളികളായാലും ഓരോന്നും ചെറുപ്പം മുതലേ പ്രോത്സാഹിപ്പിയ്ക്കുന്നതു കൊണ്ടുള്ള ഒരു ഗുണം, അവര്‍ താനേ ഇതില്‍ നിന്നുമൊക്കെ ‘ആത്മവിശ്വാസം’ നേടിയെടുക്കുന്നുണ്ട്.

പണ്ട് സ്ക്കൂളില്‍ ‘വര്‍ക് എക്സ്പീരിയന്‍സ്‘ എന്നൊരു പീര്യഡ് ഉണ്ടായിരുന്നു. അത്
പ്രയോജനപ്രദമായിത്തീര്‍ന്നിരുന്നുവോ ഇല്ലയോ, അതെന്തായാലും ആ പദമാണ് ഇവിടെ യഥാര്‍ത്ഥത്തില്‍ ഉദ്ദേശ്ശിയ്ക്കുന്നത്. ‘പ്രവൃത്തി പരിചയം‘ എന്ന അതിന്റെ അര്‍ത്ഥത്തിന് ഒരുപാട് വിലയുണ്ട്, ഗുണമുണ്ട്. അവര്‍ ചെയ്തു പരിചയിയ്ക്കട്ടെ.


ഓരോ പ്രാവശ്യവും സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി ആവശ്യാനുസരണം ചോക്ലേറ്റും ഐസ്ക്രീമും ടോയ്സും മേടിച്ചു കൊടുക്കുന്നതിനു പകരം അവരിങ്ങനെ എന്തെങ്കിലും ഉത്സാഹത്തൊടെ, സന്തോഷത്തോടെ ചെയ്യുമ്പോള്‍ ഓരോ ചോക്ലേറ്റോ ഐസ്ക്രീമോ അല്ലെങ്കില്‍ ടോയോ മേടിച്ചു കൊടുത്തു നോക്കൂ, അതുമെപ്പൊഴുമില്ലാതെ ഒരു സസ്പെന്‍സായി. മൂന്നു ഗുണങ്ങള്‍ ഗ്യാരണ്ടി.
പൈസ ലാഭം, ‘ചോക്ലേറ്റൈസ്ക്രീംടോയ്സ്’ അഡിക്ഷന്‍ കുറയല്‍, അതിനൊക്കെ പുറമേ നല്ലൊരു (ആപേക്ഷികം, ഒരുദാഹരണം പറഞ്ഞന്നേയുള്ളൂ. മനോധര്‍മ്മം പൊലെ ചെയ്യാം) പ്രോത്സാഹന മാര്‍ഗ്ഗവും !
ഇതൊന്നുമില്ലെങ്കിലും അവര്‍ക്കു മിനിമം ഒരു മൂന്നുമ്മയെങ്കിലും കൂടുതല്‍ കൊടുക്കൂ! അങ്ങനെ കൊടുക്കപ്പെടുന്ന ഉമ്മകള്‍ക്ക് മാധുര്യമേറും.

എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നും ‘ടാലന്റ്” ഉണ്ടോ ഇല്ലയോ എന്നൊന്നും നോക്കേണ്ടതില്ല, നേരെ മറിച്ച് കുട്ടികളെ എന്തും ചെയ്യാന്‍ അനുവദിയ്ക്കുക എന്നതിലാണ് കാര്യം എന്നു തോന്നാറുണ്ട്. ഇവിടെ കളികളും മറ്റും കുറവാണെന്നതു കൊണ്ട് റ്റി.വി യിലേയ്ക്കുള്ള താല്പര്യം കൂടാനുള്ള സാധ്യതകളും ഉണ്ടല്ലോ. അവരെ കഴിയുന്നത്ര ചെയ്യാനനുവദിയ്ക്കാം, ചെയ്യുന്നതിനെ അഭിനന്ദിയ്ക്കാം, പ്രോത്സാഹിപ്പിയ്ക്കാം, അത്രമാത്രം. ഒരു ഡ്രോയിംഗ് ബുക്കോ കളര്‍ ബുക്കോ കളര്‍ പെന്‍സിലുകളോ അല്ലെങ്കില്‍ കഥാ പുസ്തകങ്ങള്‍, കുത്തിക്കുറിയ്ക്കാനൊരു നോട്ടുപുസ്തകം, എന്തെങ്കിലും “കളക്റ്റ്” ചെയ്യാനൊരു ഫയല്‍, സ്പോര്‍ട്സ് അങ്ങനെ എന്തും. ഒന്നുമില്ലെങ്കില്‍ പാര്‍ക്കില്‍ കൊണ്ടുപോയി യഥേഷ്ടം കളിയ്ക്കാന്‍ അനുവദിയ്ക്കാം, അവരുടെ കൂട്ടുകാരായ മറ്റു കുട്ടികളേയും ഒപ്പം ചേര്‍ക്കാം. എന്തെങ്കിലുമൊക്കെ ചെയ്തു നോക്കൂ. റ്റി.വി. യല്ലാതെയുള്ള മറ്റു ഓപ്ഷന്‍സും ഇതിലുടെ അവര്‍ക്കു തുറന്നു കിട്ടുന്നു. തുടക്കത്തിലേ ഒരു മത്സരത്തിന്റേയോ, അല്ലെങ്കില്‍ ഒരു സ്റ്റേജിലരങ്ങേറുന്നതിന്റേയോ സമ്മര്‍ദ്ദങ്ങളില്ലാതെ, അവരെ സ്വതന്ത്രമായി ചെയ്യാന്‍ വിടുകയാണെങ്കില്‍? ഇത്തരത്തിലൊന്നു ചിന്തിയ്ക്കേണ്ടതാണെന്നു വിശ്വസിയ്ക്കുന്നു.


അതില്‍ നിന്നും അവര്‍ പതുക്കെ പതുക്കെ ആര്‍ജ്ജിയ്ക്കുന്ന ആത്മവിശ്വാസത്തെ കുറിച്ച് ഒന്നു ചിന്തിച്ചു നോക്കാം. ഈ സ്വരുക്കൂട്ടി വെച്ചിരിയ്ക്കുന്ന ആത്മവിശ്വാസം പിന്നീട് ഒരല്പമെങ്കിലും അവരെ സഹായിയ്ക്കില്ലേ? അവരുടെ വ്യക്തിത്വത്തെ സ്വാധീനിയ്ക്കില്ലേ?
കാരണം സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയല്ലാതെ പൂര്‍ണ്ണ സന്തോഷത്തോടെ / സ്വാതന്ത്ര്യത്തോടെ ആസ്വദിച്ചാണവര്‍ വരയ്ക്കുന്നത്, അല്ലെങ്കില്‍ എഴുതുന്നത്, പാടുന്നത്, ഓടുന്നത്. അതവര്‍ യഥേഷ്ടം ചെയ്യട്ടെ ആദ്യം, ചെയ്തു പരിചയിയ്ക്കട്ടെ. തുടര്‍ന്ന് സ്വാഭാവികമായ ഒരൊഴുക്കില്‍ അടുത്ത പടികളിലേയ്ക്ക് സഞ്ചരിയ്ക്കാവുന്നതേയുള്ളു.

അതുകൊണ്ട് എന്റെ കുട്ടിയ്ക്ക് ‘ടാ‍ലന്റ്’ ഉണ്ടോ ഇല്ലയോ എന്നൊന്നും സംശയിയ്ക്കേണ്ടതില്ല. അതീന്റെ പേരില്‍ കുട്ടിയെ കുറേയധികം ക്ലാസുകള്‍ക്കും മറ്റുമയച്ച്, കഷ്ടപ്പെടുത്തേണ്ടതുമില്ല. ഒന്നു ശ്രദ്ധ വെച്ചാല്‍ കുട്ടിയിലെ സര്‍ഗ്ഗവാസനകള്‍ / താല്പര്യങ്ങള്‍ പുറത്തു വന്നുകൊള്ളും. പിന്നെയതിനെ പ്രോത്സാഹിപ്പിയ്ക്കുകയേ വേണ്ടൂവെന്നാ‍ണെന്റെ തോന്നല്‍, ആത്മവിശ്വാസവും താനേ കൈവന്നു കൊള്ളും.

എന്തു തോന്നുന്നു?

(സ്റ്റേജിലരങ്ങേറുന്നതിനേയും മറ്റും എതിര്‍ക്കുകയല്ല, പക്ഷേ അതില്‍ നിന്നും സ്വാഭാവികമായും അച്ഛനമ്മമാര്‍ക്കും, കുട്ടികള്‍ക്കും ഒരുപൊലെയുണ്ടായേക്കാവുന്ന അമിതസമ്മര്‍ദ്ദങ്ങളും, പ്രശംസകളും, (പ്രശസ്തിയും) മറ്റും ഏതെങ്കിലും തരത്തില്‍ കൊച്ചുകുട്ടികളില്‍ ഒരു വിപരീത ഫലമുണ്ടാക്കരുതെന്നേ ഉദ്ദേശ്ശിച്ചുള്ളു. )


‘കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ പത്തു വഴികള്‍“ എന്നൊന്നും ഇതുവരെ കണ്ടിട്ടില്ല. അതിനങ്ങനെ പ്രത്യേകിച്ചൊരു വഴിയും ഉള്ളതായി അറിവില്ല. അതിനെല്ലാ ഘട്ടത്തിലും ഒരു ‘പ്രോസസ്’ നില മാത്രമേ സംജാതമാകുന്നുള്ളുവെന്നും തോന്നിയിട്ടുണ്ട്. ഓരോ ഘട്ടങ്ങളിലും പുതുത് പുതുത് കുട്ടികളോടൊപ്പം തന്നെ അമ്മയുമച്ഛനും പഠിച്ചു / മനസ്സിലാക്കി കൊണ്ടിരിയ്ക്കുന്ന ഒരു പ്രോസസ്. ഒരു കുട്ടിയെ പ്രസവിച്ചു കഴിഞ്ഞ നിമിഷം മുതല്‍ തുടങ്ങുന്ന ഒരു പ്രോസസ്. ഇതില്‍ ആത്യന്തികമായി ഇന്നത് ശരി, ഇന്നത് തെറ്റ് എന്നെങ്ങനെ പറയും?!

ഇപ്പോഴത്തെ കുട്ടികള്‍ പൊതുവേ ഭാവിയെ കുറിച്ചുള്ള വ്യക്തമായ ധാരണകളുള്ളവര്‍ തന്നെയാണ്. പഠിപ്പിന്റെ പ്രാധാന്യം മനസ്സിലാക്കുന്നവരുമായാണ് പൊതുവേ കാണപ്പെടുന്നതും. പണ്ട് ക്ലാസ്സുകളില്‍ നന്നായി പഠിയ്ക്കുന്നവര്‍, പഠിയ്ക്കാത്തവര്‍ എന്ന വേര്‍തിരിവ് നന്നായുണ്ടായിരുന്നു. ഇന്ന് ഒരുവിധം നല്ല മാര്‍ക്ക് സ്കോറ് ചെയ്യുന്നവരാണ് കൂടുതലും, ‘അംബീഷ്യസ്’ ആയ ഒരുപാടു പേരെ ഇന്നു കാണുവാന്‍ സാധിയ്ക്കും. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിയ്ക്കുന്നവര്‍ കഷ്ടപ്പെട്ടു തന്നെ കുട്ടികളെ പഠിപ്പിയ്ക്കാന്‍ മനസ്സു കാണിയ്ക്കുന്നുണ്ട്. അവര്‍ പഠിയ്ക്കുന്നുമുണ്ട്. പഠിപ്പിന്റെ ‘വില‘ അറിഞ്ഞു വളരുന്നവരാണിന്നത്തെ മിക്ക കുട്ടികളുമെന്നു തോന്നാറുണ്ട്. (വ്യക്തിപരം.)
പക്ഷേ, ഈയൊരു പരാക്രമങ്ങള്‍ക്കിടയില്‍ വളരെയധികം പ്രാധാന്യം കൊടുക്കേണ്ടുന്ന, ജീ‍വിതത്തിലെ മൂല്യാധിഷ്ഠിതങ്ങളായ വിചാരങ്ങളും, പ്രവൃത്തികളും ഒരിയ്ക്കലും വിസ്മരിയ്ക്കപ്പെട്ടു പോകരുത്, കുട്ടികളതറിയാതെ പോകരുത് എന്നത് പരമാര്‍ത്ഥമല്ലേ? മാനസീകാ‍രോഗ്യം, മറ്റെന്തിനേക്കാളും എന്നു തന്നെ പറയട്ടെ, പരമപ്രധാനം തന്നെയല്ലേ?

ഇവിടെ, ലേഖികയടക്കമുള്ള മാതാപിതാക്കള്‍ക്ക് അതിന്റെ വലുതായ ഉത്തരവാദിത്തം അവരവരുടേയും, പരോക്ഷമായി മറ്റു കുട്ടികളോണ്ടുമുണ്ടെന്നു ഇത്രയുമെഴുതി തീര്‍ന്നപ്പോള്‍ കൂടുതല്‍ തിരിച്ചറിയുകയാണ്, അതിനു വേണ്ടി സമയം കണ്ടെത്തേണ്ടതുണ്ടെന്നും മനസ്സിലാക്കുകയാണ്.
അതുകൊണ്ടുതന്നെ എല്ലാ അച്ഛനമ്മമാര്‍ക്കും അവരവരുടെ അനുഭവങ്ങളും, ചിന്തകളും ഇതുപോലെയല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പങ്കു വെയ്ക്കുവാന്‍ ഈയൊരു പോസ്റ്റ് പ്രേരണയാകണമെന്നാണ് ആഗ്രഹം. അതാണിതിന്റെ ഉദ്ദേശ്ശവും, നമ്മുടെ കുട്ടികള്‍ക്കു വേണ്ടി.

- തലക്കാലം അവസാനിപ്പിച്ചു.



അടിക്കുറിപ്പ്.



ഇങ്ങനെയൊരു പോസ്റ്റ് ഇടാന്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രേരണയായ കുറച്ച് പോസ്റ്റുകള്‍ ഉണ്ട്. എല്ലാം വായിച്ചു ചിന്തിച്ചപ്പോള്‍ വ്യക്തിപരമായ അനുഭവത്തിലൂടെ, ഇത്തിരി ചിന്തകള്‍ പങ്കുവെയ്ക്കണമെന്നു തോന്നി. ലിങ്കുകള്‍ ഇടാതിരിയ്ക്കുന്നില്ല.

1, 2, 3, 4

Sunday, February 24, 2008

കുട്ടികളുടെ കഥകള്‍ - 1

ഒന്ന്.

ഇപ്പോഴത്തെ കാലത്ത് കുട്ടികളേ ‘നേരാംവണ്ണം‘ വളര്‍ത്തിയെടുക്കുക എന്നാല്‍ സ്നേഹം, കര്‍ത്തവ്യം, എന്നതിനൊക്കെ മറികടന്ന്, അതൊരു വിഷമം പിടിച്ച പണി തന്നെയായി തീര്‍ന്നിരിയ്ക്കുന്നു. അങ്ങനെ കുറച്ചെങ്കിലും തോന്നിയിട്ടില്ലേ? പണ്ടത്തെ “ആ, കുട്ട്യോള് നന്നായാല്‍ നന്നായി, അല്ലെങ്കില്‍ വിധി!” എന്ന കാഴ്ചപാടൊക്കെ എന്നേ മണ്മറഞ്ഞു. ഇന്ന് മാതാപിതാക്കള്‍ മക്കള്‍ക്കായാണ് ജീവിയ്ക്കുന്നത് എന്നൊരു മട്ടിലേയ്ക്കു തന്നെ എത്തിപ്പെട്ടിട്ടുണ്ട്. ഇല്ലേ?

പക്ഷേ, മക്കള്‍ക്കായി ജീവിച്ചാല്‍ മാത്രം പോരല്ലോ, മക്കളെ ജീവിയ്ക്കാനും കൂടി പഠിപ്പിയ്ക്കണ്ടേ. അവിടെയാണ് മുന്‍പ് പറഞ്ഞ ‘വിഷമം പിടിച്ച പണി’ എന്നു തോന്നാറുണ്ടെനിയ്ക്ക്. പൊതുവേ ഈയുള്ളവളടക്കമുള്ള മാതാപിതാക്കള്‍ (പ്രത്യേകിച്ചും കേരളീയര്‍) തങ്ങളുടെ മക്കള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കണം, അവരെ പഠിപ്പിച്ച് വലുതാക്കണം നല്ല നിലയിലാക്കണം എന്നതിനൊക്കെ പുറമേ ‘എന്റെ മക്കളെ നേരാവണ്ണം ജീവിയ്ക്കാന്‍ പഠിപ്പിയ്ക്കണം‘ എന്നൊന്നും സാധാരണ ചിന്തിയ്ക്കാറു പതിവില്ല.അങ്ങനെ മക്കള്‍ സ്കൂളില്‍ എപ്ലസ് ഗ്രേഡും കിട്ടി, ഗോള്‍ഡ് മെഡലും കിട്ടി, വിദേശത്ത് ജോലിയും കിട്ടി, കല്യാണോം കഴിച്ചു, എന്നിട്ട് അമ്മേം അച്ഛനേം വിട്ട് സ്വന്തം കാലില്‍ ജീവിയ്ക്കാന്‍ തുടങ്ങുമ്പോഴാവും പ്രശ്നങ്ങളുടേയും പ്രതിസന്ധികളുടേയും കുത്തൊഴുക്കുകള്‍. അതിനൊക്കേയും പരിഹാരം കണ്ട് എല്ലാം ഒരുവിധത്തില്‍ ഒതുക്കി കൊണ്ടുവരുമ്പോഴേയ്ക്കും ചിലപ്പോള്‍ അമ്മേം അച്ഛനേം ഒന്നു തിരിഞ്ഞു നോക്കാനൊന്നും മക്കള്‍ക്ക് ഇട കിട്ടിയെന്നു വരില്ല. (സ്വാഭാവികം!) അച്ഛനമ്മമാര്‍ക്ക്, മക്കള്‍ക്ക് വേണ്ടി ജീവിച്ച് അവരിപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലല്ലോ എന്ന ദുഃഖം ബാക്കി; മക്കള്‍ക്കോ? അവരവരുടെ പ്രശ്നങ്ങള്‍ തീര്‍ത്ത് മനഃസമാധാനത്തോടെ ജീവിയ്ക്കാനാവുന്നില്ലല്ലോ എന്ന വ്യസനവും. (അതും സ്വാഭാവികം!). ഇതിനര്‍ത്ഥം വിദ്യാഭ്യാസം ആവശ്യമേയില്ലാ എന്നല്ല, വിദ്യാഭ്യാസം മാത്രം പോരാ എന്നേ ഉദ്ദേശ്ശിയ്ക്കുന്നുള്ളു. കാരണം മുന്‍‌പറഞ്ഞയിടത്ത് സംഭവിയ്ക്കുന്നത് ആകെ ജീവിതം ഒരു നിരാശാസാഗരം, അല്ലെങ്കില്‍ ഒരസംതൃപ്തി വന്നു പെടുന്നു. അല്ലേ? ഈയൊരു രീതി ഇപ്പോള്‍ നിത്യക്കാഴ്ചയായി മാറിയിരിയ്ക്കുന്ന എത്രയോ സാഹചര്യങ്ങള്‍ നമുക്കു ചുറ്റും ധാരാളം കാണാം.

സ്കൂളിലെ / അക്കാഡമിക് തലത്തിലെ ഉന്നത വിദ്യാഭ്യാസം കൊണ്ടു മാത്രം ഒരു കുട്ടിയ്ക്ക്, ഭാവിയില്‍ അവനവനും മറ്റുള്ളവര്‍ക്കും ഒരുപോലെ സമാധാനം / സന്തോഷം നല്‍കിക്കൊണ്ട് ഒരു ‘ബാ‍ലന്‍സ്ഡ്‘ ജീവിതം നയിയ്ക്കാനാവുമോ? ജീവിതത്തെ ധൈര്യത്തോടെ അഭിമുഖീകരിയ്ക്കാനുള്ള പാഠങ്ങള്‍ എങ്ങനെ അവനെ / അവളെ പഠിപ്പിയ്ക്കും? മൂല്യങ്ങള്‍ എങ്ങനെ പകര്‍ന്നു കൊടുക്കും? ജീവിതത്തിന്റെ അനിശ്ചിതത്വത്തിനെ കുറിച്ചെങ്ങനെ ബോധവാന്മാരാക്കും? കുറഞ്ഞത് അതിനുള്ള ഒരു മനോഭാവമെങ്കിലും കുട്ടികളില്‍ എങ്ങനെ ഉണ്ടാക്കിയെടുക്കും?

വളരെ വിഷമം പിടിച്ച ചോദ്യമാണത്. ഒരു നൂറായിരം ഉത്തരങ്ങള്‍ എല്ലാ മാതാപിതാക്കള്‍ക്കും പറയാനുണ്ടാവും, ഓരോരുത്തരുടേയും അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി.കേവലം വ്യക്തിപരമായ എന്റെ പരിമിതമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, അതിനൊക്കെ സഹായിയ്ക്കാമെന്ന് എനിയ്ക്കു തോന്നിയിട്ടുള്ള ഏറ്റവും ലളിതമായ ഒരു മാര്‍ഗ്ഗത്തെകുറിച്ച് പങ്കുവെയ്ക്കലാണീ പോസ്റ്റിന്റെ ഉദ്ദേശ്ശം. ഒരുപക്ഷേ എല്ലാവരും ചെയ്യുന്ന കാര്യമായിരിയ്ക്കാം, നിസ്സാരമെന്നു തോന്നിപ്പിയ്ക്കുന്നതുമായിരിയ്ക്കാം, എന്നാലും ഈ പോസ്റ്റ് കൊണ്ട് അതിനൊരു ഊന്നല്‍ കൊടുക്കണമെന്ന് ആഗ്രഹിയ്ക്കുന്നു.

ഒപ്പം ഒരു മുന്‍‌കൂര്‍ ജാമ്യവും.
വളരെ കുറഞ്ഞ കാലത്തെ അനുഭവത്തില്‍ ആലോചിച്ചു കൂട്ടിയിട്ടുള്ള കാര്യങ്ങള്‍, ജീവിതത്തില്‍ നടപ്പാക്കണമെന്ന് ആ‍ഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍, ഇതൊക്കെ പങ്കുവെയ്ക്കുക എന്നൊരു ഉദ്ദേശ്ശം മാത്രമായി ഈ പോസ്റ്റിനെ കാണുക.

സത്യത്തില്‍ ഇപ്പോഴത്തെ ഒരു ചുറ്റുപാടില്‍ കുട്ടികള്‍ക്ക് ‘മൂല്യങ്ങളെ‘ പറ്റി എങ്ങിനെ എളുപ്പത്തില്‍ പകര്‍ന്നു കൊടുക്കും, എന്നത് വലിയൊരു അദ്ധ്വാനമായി എനിയ്ക്കു വ്യക്തിപരമായി തോന്നിയിട്ടുണ്ട്. നുണ പറയരുത്, അന്യരെ ബഹുമാനിയ്ക്കണം, ജീവജാലങ്ങളോട് കരുണ വേണം, എന്നൊക്കെ ഒറ്റയിരുപ്പില്‍ പറഞ്ഞുകൊടുത്തോ, അടിച്ചു പേടിപ്പിച്ചോ അവരെ പറഞ്ഞു മനസ്സിലാക്കുക എളുപ്പവുമല്ല, അത് അഭികാമ്യവുമല്ല.

“ഓരോ മനുഷ്യരും ഓരോ രാജ്യമാണ്“ എന്ന ഈ പ്രയോഗമൊന്ന് തല്‍ക്കാലം കടമെടുക്കുകയാണെങ്കില്‍, ഓരോ മനുഷ്യകുട്ടികളും ഓരോ ചെറുനാട്ടുരാജ്യങ്ങള്‍ കൂടിയാണെന്നു വേറെ കൂട്ടിച്ചേര്‍ക്കുവാനെനിയ്ക്കു തോന്നുന്നു! അവരുടെ നേര്‍ത്ത അതിര്‍ത്തിവരമ്പുകള്‍ ലംഘിയ്ക്കപ്പെടുമ്പോള്‍, ഒച്ചയെടുക്കാനറിയാത്തവരാണവര്‍, നിഷ്കളങ്കരാണവര്‍.കുട്ടികള്‍ നമ്മുടെ വീട്ടിലേയ്ക്കു വരുന്ന അതിഥികളെ പൊലെയാണെന്നതും എവിടേയോ വായിച്ചത് ഇതോടു ചേര്‍ത്ത് വായിയ്ക്കാം.അല്ലാതെ, മാതാപിതാക്കളുടെ സ്വപ്നസാക്ഷാരങ്ങള്‍ക്കും ആഗ്രഹപൂര്‍ത്തീകരണങ്ങള്‍ക്കും വേണ്ടി എന്തിനേറെ, ഒരിയ്ക്കലും മതിവരാത്ത സ്നേഹം കൊണ്ട് മക്കളെ എക്കാലവും ചിറകിന്‍ കീഴില്‍ സംരക്ഷിച്ച് (protect) നിര്‍ത്താന്‍ കൂടിയും, പല വിധത്തില്‍ അമിത സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി ഉപയോഗിയ്ക്കപ്പെടുന്നവരാ‍വരുത് കുട്ടികള്‍ എന്നൊക്കെ പറയുന്നതിനെ കുറിച്ച് തീര്‍ച്ചയായും നാം ഇനിയും കൂടുതല്‍ ചിന്തിയ്ക്കേണ്ടതുണ്ട്. ഗൌരവപരമായി എടുക്കേണ്ടതുണ്ട്.

കുട്ടികളില്‍ രൂപം കൊള്ളുന്ന അവരുടെ തോന്നലുകള്‍ക്കും, ഇഷ്ടങ്ങള്‍ക്കും, താല്പര്യങ്ങള്‍ക്കും ചെറിയ ചെറിയ അറിവുകള്‍ക്കും അതര്‍ഹിയ്ക്കുന്ന ഒരു പ്രാധാന്യം തീര്‍ച്ചയായുമുണ്ടെന്ന് വിശ്വസിയ്ക്കുന്നു. അവയൊന്നും പരിഗണിയ്ക്കപ്പെടാതെ ലോകതത്വങ്ങളും, ശരിതെറ്റുകളും, അവരോട് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പിന്നാലെ നടന്ന് ഗുണദോഷിച്ചിട്ട് ഒരു കാര്യവുമില്ല എന്നതാണ് എന്റെ അനുഭവം. അതിനൊരു കാരണംഎത്ര ഉപദേശിച്ചാലും ദേഷ്യപ്പെട്ടാലും അവരുടെ താല്പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും തന്നെയാണവര്‍ മുന്‍‌ഗണന കൊടുക്കുന്നത്, നമ്മളെ പോലെ തന്നെ! അതുകൊണ്ടു തന്നെ അതര്‍ഹിയ്ക്കുന്ന പ്രാധാന്യം കൊടുക്കാതെ വയ്യ. അതിനനുസൃതമായ ഒരാശയവിനിമയ മാര്‍ഗ്ഗവും ഇല്ലാ‍ത്തെ വയ്യ.

എന്നാല്‍, “കുട്ട്യോളല്ലേ, തെറ്റൊക്കെ പറ്റും, പിടിവാശീം ഉണ്ടാവും, പോട്ടെ..” എന്ന് കാര്യമാക്കാതെ അലസിക്കളയുന്നതും കുഴപ്പമാണ്. കാരണം അവര്‍ക്കിന്ന് സ്വന്തമായി അറിവുകള്‍ നേടാനും, ആശയങ്ങള്‍ രൂപീകരിച്ചെടുക്കാനും ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്, സാഹചര്യങ്ങളുണ്ട്. എന്റെ അച്ഛനമ്മമാരെ പോലെയല്ല, കൂട്ടുകാരിയുടെ / കാരന്റെ അച്ഛനുമമ്മയും, അവരങ്ങനെ ചെയ്യുന്നുണ്ടല്ലോ അപ്പോളെന്തുകൊണ്ടെനിയ്ക്കും ചെയ്തുകൂടാ, എന്തുകൊണ്ടെന്റെ അച്ഛനമ്മമാരങ്ങിനെ ചെയ്യുന്നില്ല, തുടങ്ങിയ അനവധി താരമത്യ പഠനങ്ങളും ഭ്രമങ്ങളും സംശയങ്ങളും അതുകൊണ്ടുണ്ടാകുന്ന കൊച്ചു കൊച്ചു ആശയക്കുഴപ്പങ്ങളും ഒക്കെ അവരില്‍ താനേ ഉടലെടുക്കാവുന്ന സാദ്ധ്യതകളേറെയാണിപ്പോള്‍. അവ ഗൌരവപരമായി പരിഗണിയ്ക്കപ്പെടേണ്ടതും. അവയിലെ ‘വശപ്പിശകുകള്‍‘ കൊച്ചു മനസ്സുകള്‍ക്ക് വേര്‍തിരിച്ചറിയാനാവില്ല താനും. അവിടെയാണ് മാതാപിതാക്കള്‍ക്ക് സഹായം എത്തിയ്ക്കാന്‍ പറ്റുന്നതെന്നു തോന്നുന്നു.

ഇത്തരം കടമ്പകളൊക്കെ മറികടന്ന്, നേര്‍വഴി കാണിച്ചുകൊടുക്കുക എന്നത് ഒരു അടിച്ചേല്പിയ്ക്കലുകളില്ലാതെ, എന്നാല്‍ അവശ്യം വേണ്ടുന്ന അളവില്‍ എളുപ്പത്തില്‍ പകര്‍ന്നു കൊടുക്കണമെങ്കില്‍ എന്റെ അനുഭവത്തില്‍ ഏറ്റവും സംവേദനശക്തിയുള്ള (പല മാര്‍ഗ്ഗങ്ങളില്‍) ഒരു മാര്‍ഗ്ഗമാണ് – കഥകള്‍.

കുട്ടികള്‍ക്ക് ധാരാളം കഥകള്‍ പറഞ്ഞുകൊടുക്കുക എന്ന പണ്ടുമുതലേയുള്ള ആശയം. അതിന്റെ പ്രസക്തി ഇക്കാലത്ത് കൂടുന്നേയുള്ളു, ഒട്ടും കുറയുന്നില്ല എന്നാണെന്റെ വിശ്വാസം, അനുഭവം.

ഒരു കഥ കേള്‍ക്കുമ്പോള്‍ അതിന്റെ ആസ്വാദനം ഒരിയ്ക്കലും ലോകതത്വങ്ങളേയോ, ഗുണദോഷങ്ങളേയോ, ശരിതെറ്റുകളേയോ അല്ലെങ്കില്‍ അത് തരുന്ന ഒരു ഗുണപാഠത്തേയോ അടിസ്ഥാനപ്പെടുത്തി ആവില്ലെന്ന് വിശ്വസിയ്ക്കുന്നു. നേരെമറിച്ച്, “പണ്ട് പണ്ട്” എന്നോ “ഒരിയ്ക്കലൊരു രാജ്യത്ത്“എന്നോ, അതുമല്ലെങ്കില്‍ “പണ്ടൊരു കാട്ടില്‍“ എന്നോ അമ്മ / അച്ഛന്‍ വിശദമായി പറഞ്ഞുതുടങ്ങുമ്പോള്‍ കുട്ടിയ്ക്കു കിട്ടുന്ന ഒരു ആകാംക്ഷ, ആവേശം അത് പുരോഗമിയ്ക്കുന്ന വഴികള്‍, അതിലേയ്ക്ക് കയറി വരുന്ന കഥാപാത്രങ്ങള്‍, അത് നടക്കുന്ന സ്ഥലം, ഭൂപ്രകൃതി ഇതിനെയൊക്കെ അടിസ്ഥാനപ്പെടുത്തി, അമ്മയുടെ ചൂടു പിടിച്ച് കിടന്നുകൊണ്ട് അറിയാതെ തന്നെ കുട്ടി ഒരു ചിത്രം മനസ്സില്‍ വരച്ചുതീര്‍ക്കും. അതില്‍ ജീവിയ്ക്കും. അതിന് ലോജിക്ക് വേണ്ട, അര്‍ത്ഥം വേണ്ട, വെറുമൊരു കഥ മാത്രമായാല്‍ മതി. അതുകൊണടല്ലേ ‘ഫിക്ഷന്‍’ എന്നൊക്കെ ഉണ്ടായതും എക്കാലത്തും ആസ്വാദിയ്ക്കപ്പെടുന്നതും. കഥകളെ മനുഷ്യന്‍ സ്നേഹിയ്ക്കുന്നതും അതുകൊണ്ടൊക്കെ തന്നെയാവണം.

അതുകൊണ്ടുതന്നെ അതിന് (കഥയ്ക്ക്) എന്തൊക്കെ നല്കാനാവും (പ്രത്യേകിച്ച് കുട്ടികള്‍ക്ക്) എന്നതും വളരെയേറെ പ്രാധാന്യം അര്‍ഹിയ്ക്കുന്ന ഒന്നാണെന്ന് കരുതുന്നു.ഒരു നൂറ് ഉപദേശം നല്‍കിയാലോ, അല്ലെങ്കില്‍ അടിച്ച് പട്ടിണിയ്ക്കിട്ടാലോ, ഇതൊന്നും ചെയ്യാതിരുന്നാല്‍ കൂടിയോ, മനസ്സിലാക്കാനാവത്ത ഒരു ആശയം, ഒരൊറ്റ കഥയിലൂടേ ഒരു കുട്ടിയ്ക്ക് എളുപ്പത്തില്‍ കിട്ടുന്നുന്ട്. കഥ കേള്‍ക്കുമ്പോള്‍ അവന്‍/ള്‍ അതിലെ കഥാപാത്രങ്ങളായി മാറുന്നു. അതിലെ നൂലിഴ ബന്ധങ്ങളേയും, സന്ദര്‍ഭങ്ങളേയും, ബന്ധപ്പെടുത്തുന്ന മനസ്സിന്റെ ഏതൊക്കെയോ കണ്ണികള്‍ കഥയിലെ ആശയങ്ങളേയും തെറ്റുശരികളേയും മറ്റും എളുപ്പത്തില്‍ പിടിച്ചെടുക്കുന്നു. അത് മനസ്സില്‍ ഒരു ചിത്രമായി എക്കാലവും നിലനില്‍ക്കുന്നു എന്നിടത്താവാം കഥകള്‍ക്കുള്ള പ്രസക്തി.

എത്ര സമയക്കുറവുണ്ടെങ്കിലും രാത്രി ഉറങ്ങാറാകുമ്പോള്‍, സ്ക്കൂളിലേയും വീട്ടിലേയും പലവിധത്തിലുള്ള ‘ശിക്ഷണങ്ങള്‍ക്കു’ ശേഷം തളര്‍ന്നുറങ്ങാന്‍ കിടക്കുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെ കിടന്ന് ഒരു കഥ പറഞ്ഞുകൊടുക്കാം നമുക്ക്. അച്ഛനമ്മമാരുടെ മക്കളോടുള്ള സ്നേഹമാണ് കഥകള്‍. അവരെല്ലാം തനിയേ മനസ്സിലാക്കും. കഥ എന്തു വേണമെങ്കിലും ആയിക്കോട്ടെ. കുട്ടികള്‍ക്ക് അതില്‍ നിന്നും കിട്ടുന്നത് ഒരു നൂറ് കാര്യങ്ങളാവും.
മനോധര്‍മ്മം പോലെ കഥ പറഞ്ഞാല്‍ പോലും ഒരു തെറ്റുമില്ലെന്ന് തോന്നുന്നു. ഉദാഹരണത്തിന് മഷിത്തണ്ട് എന്ന ബ്ലോഗിലെ ഈ കുട്ടികഥയൊന്ന് വായിച്ചു നോക്കൂ. അവസരോചിതമായി ഇത്തരം കഥകളും ഉണ്ടാക്കി പറയാവുന്നതേയുള്ളു. ഒരുള്‍ക്കാഴ്ചയ്ക്കും, പുനര്‍വിചിന്തനത്തിനും ഇതുകള്‍ സഹായിയ്ക്കുമെന്നതില്‍ സംശയമേതുമുണ്ടോ ?

ശ്രദ്ധിച്ചിട്ടുണ്ടോ? ഏതു കുട്ടിയും കഥ നല്‍കുന്ന നന്മയെ / സന്ദേശത്തെ ആവും കൂടുതല്‍ ആസ്വദിയ്ക്കുന്നത്. തിന്മ / അധര്‍മ്മം / ചതി / ചീത്ത ഇതെല്ലാം സ്വയം തിരിച്ചറിയാനുള്ള കെല്പ് അവരില്‍ സ്വയമേ ഉണ്ടെന്നല്ലേ അതിന്നര്‍ത്ഥം? വേറെന്താണതിന്റെ മനഃശാസ്ത്രം?

അല്ലെങ്കില്‍, തുന്നല്‍ക്കാരനും ആനയും കൂടിയുള്ള സൌഹൃദത്തിന്റെ കഥയില്‍ അവസാനം ആന തുന്നല്‍ക്കാരനേയും കടയേയും തുമ്പിക്കൈയ്യില്‍ നിറച്ചു വെച്ചിരുന്ന വെള്ളം കൊണ്ട് നനച്ചു കുളിപ്പിച്ചുവെന്ന് അവസാനിപ്പിയ്ക്കുമ്പോള്‍ കഥ കേള്‍ക്കുന്ന കുട്ടികള്‍ എന്തിനു പൊട്ടിച്ചിരിയ്ക്കണം?

അതുപോലെ, പുലി വരുന്നേ പുലി വരുന്നേ എന്ന് രണ്ടു പ്രാവശ്യം വെറുതേ കൂകിവിളിച്ച് രക്ഷിയ്ക്കാനോടിക്കൂടിയ ആള്‍ക്കാരെ പറ്റിച്ച ആട്ടിടയനെ, ശരിയ്ക്കും പുലി വന്ന് നിലവിളിച്ചപ്പോള്‍ ആരും സഹായിയ്ക്കാന്‍ പോയില്ല എന്നു പറയുന്നിടത്ത് കഥ കേള്‍ക്കുന്ന കുട്ടികള്‍ എന്തിനു ചിന്താധീനരാകണം?

അല്ലെങ്കില്‍, അവസാനം മരംവെട്ടുകാരന് ജലദേവത, സ്വര്‍ണ്ണ മഴുവും വെള്ളിമഴുവും പിന്നെ അയാളുടെ സ്വന്തം ഇരുമ്പു മഴുവും ചേര്‍ത്ത് മൂന്നു മഴുവും കൊടുത്തു എന്ന് പറയുന്നിടത്ത് കുട്ടികളെന്തിനു ചിന്തിയ്ക്കണം? അതോര്‍ത്തൊന്ന് പുഞ്ചിരിയ്ക്കണം?

ഒന്നും വേണ്ട, കുടത്തില്‍ കല്ല് നിറച്ച് വെള്ളം മുകളിലെത്തിച്ച് വെള്ളം കുടിച്ച് പറന്നു പോയ ആ കാക്കയോട് ഒരിത്തിരിയെങ്കിലും ആരാധന തോന്നാത്ത കുട്ടികളുണ്ടാവുമോ?

കഥകള്‍ക്കുള്ള പ്രത്യേകതയും ഇതുതന്നെയാവണം. അത് സംഭാവവികാ‍സങ്ങളെ ആഖ്യാനം ചെയ്യുകയാണ്. narrative ആണ്. അത് ‘സ്റ്റേറ്റ്മെന്റ്സ്’-നേക്കാള്‍ കൂടുതല്‍ ചിന്തിയ്ക്കാനുള്ള വകയാണ് നല്‍കുന്നത്. വ്യക്തമായ ഉദാഹരണങ്ങളോടെ ആശയങ്ങളും മറ്റും ഗ്രഹിച്ചെടുക്കാനാകുന്നു.ശരിതെറ്റുകളെ കുറിച്ചോ, ന്യായാന്യായങ്ങളെ കുറിച്ചോ, ധര്‍മ്മാധര്‍മ്മങ്ങളെ കുറിച്ചോ ഏറെ പറഞ്ഞ് കുട്ടികളെ മുഷിപ്പിയ്ക്കേണ്ടതില്ല, അല്ലെങ്കില്‍ കൂടുതല്‍ കുഴപ്പിയ്ക്കേണ്ടതില്ല. മാത്രവുമല്ല, അത്തരം ഉപദേശങ്ങള്‍ക്ക് ഒരിയ്ക്കലും കഥകള്‍ നല്‍കുന്ന ‘മാനങ്ങള്‍‘ ഉണ്ടാകുന്നില്ല. അത് തികച്ചും വ്യക്തിഗതങ്ങളായ വെറും ആശയങ്ങളും അഭിപ്രായങ്ങളും മാത്രമായി തന്നെ നിലനില്‍ക്കുന്നു (പലപ്പോഴും). കൂടാതെ ഇതെല്ലാം കേട്ട് കേട്ട് ഒരു മുഷിച്ചിലും വന്നു ചേരുന്നു. കഥകളാകുമ്പോള്‍ എക്കാലവും “interesting” ആയി മാറുന്നു. ചിന്തിയ്ക്കാനുള്ള ഇടങ്ങള്‍ (space) ലഭിയ്ക്കുന്നു. മുന്‍‌വിധികളില്ലാതെ അവര്‍ക്ക് സഞ്ചരിയ്ക്കേണ്ടുന്ന വഴി, അവര്‍ക്ക് സ്വയം കണ്ടെത്താന്‍ എളുപ്പമാക്കുന്നു.
വേണ്ടുന്ന രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍, കുട്ടികള്‍ക്ക് നേര്‍വഴിയിലൂടെ മുന്നോട്ട് സഞ്ചരിയ്ക്കാനുള്ള തുറന്ന വാതായനങ്ങളാകുന്നു കഥകള്‍ എന്നും പറയാം. ഇല്ലേ?

അടിക്കുറിപ്പ്.

1) പക്ഷേ കുട്ടികളെ നേര്‍വഴിയ്ക്ക് നടത്താന്‍ കഥകള്‍ക്കു മാത്രമേ കഴിയൂ എന്നൊരു സമര്‍ത്ഥനം ഒരിയ്ക്കലും ഈ പോസ്റ്റ് നടത്താനുദ്ദേശ്ശിയ്ക്കുന്നില്ലെന്നും പറയട്ടെ. ഉപദേശങ്ങളും മറ്റും തീര്‍ത്തും വേണ്ടെന്നും ഉദ്ദേശ്ശിയ്ക്കുന്നില്ല. അതിന് വേറെയും നിരവധി മാര്‍ഗ്ഗങ്ങളും, പ്രയോഗങ്ങളും ഉണ്ടാകാം. ഇത് വേറേയും അനുഭവസ്ഥരും മുതിര്‍ന്നവരും ഒക്കെ പറഞ്ഞിട്ടുള്ള ഒരു പരാമര്‍ശം മാത്രം. അതിനൊരു ഊന്നല്‍ മാത്രമായി ഇതിനെ കാണണമെന്നും ആഗ്രഹിയ്ക്കുന്നു. അല്ലെങ്കില്‍ കഥ പറയുന്നതിന്റെ ഗുണങ്ങളെ ഊന്നിപ്പറയല്‍ മാത്രമായി ഇതിനെ കാ‍ണുക.

2) ഒരു വക പോസ്റ്റ് ചെയ്തതായിരുന്നു. തനിമലയാളത്തില്‍ വന്നില്ലെന്നു തോന്നി ഒരു തവണ കൂടി പോസ്റ്റി നോക്കാമെന്നു വെച്ചു. ഇനിയും വന്നില്ലെങ്കില്‍ .. “പോനാല്‍ പോകട്ടും പോടാ..”

- തുടരും.

Saturday, January 26, 2008

ഒരിത്തിരി ഭാഗം..

അന്നൊക്കെ….

കുട്ടിക്കാലത്ത്, രാവിലെ എണീറ്റാല്‍ ആദ്യത്തെ കര്‍മ്മപരിപാടി, അരിയിടാനുള്ള ചെമ്പ് നിറയേ വെള്ളം കോരി നിറയ്ക്കലായിരുന്നു. പിന്നത്തെ ജോലി നാളികേരം ചെരകി വെയ്ക്കല്‍. അന്നന്നത്തെ ആവശ്യത്തിനുള്ളത്, ഒന്നോ അല്ലെങ്കില്‍ രണ്ടോ നാളികേരം. അതില്ലാത്ത നാളുകള്‍ ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം.

അന്നൊക്കെ, കാര്യകാരണ സഹിതം പ്രായം, കാലം ഒക്കെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയെടുത്താണ് ഓരോ പ്രവൃത്തികളും ശീലിച്ചു വന്നിരുന്നത്, അഥവ ശീലിപ്പിച്ചിരുന്നത് എന്നിപ്പോള്‍ മനസ്സിലാകുന്നു.

മോട്ടോര്‍ ഉണ്ടായിരുന്നിട്ടും വെള്ളം കോരിയിരുന്നതെന്തിനെന്നറിയാമോ?
കെണറ്റിലെ വെള്ളം അനങ്ങണം, അനക്കമില്ലാത്ത വെള്ളം നന്നല്ലാത്രേ.. മോട്ടറിട്ട് വെള്ളം ടാങ്കില്‍ അടിച്ചുകേറ്റിയാലൊന്നും കെണറ്റിലെ വെള്ളം അനങ്ങാന്‍ പോണില്ല.
അതിന് വെള്ളം കോരുക തന്നെ വേണമെന്ന്..
വെള്ളം കോരിക്കഴിഞ്ഞാല്‍, ഒരു കൊട്ടകോരിക നെറച്ച് വെള്ളം അവിടെ തന്നെ
വെയ്ക്കണം, അതൊഴിച്ചിടരുത് ത്രേ.. വെള്ളം കോരുന്നതിനും, കാര്യകാരണങ്ങളും ചിട്ടവട്ടങ്ങളും.


വേറെയൊന്നുള്ളത്, ഈ വെള്ളം കോരല്‍ കര്‍മ്മത്തിലേയ്ക്കെത്തുന്നത്, ഒരു ‘പ്രമോഷന്‍‘ കിട്ടലായിരുന്നു, ‘വലിയ കുട്ടി ആയി‘ എന്ന് മുതിര്‍ന്നവര്‍ അതോടെ അംഗീകരിച്ചു കഴിഞ്ഞു. ആ സുഖം എത്ര ചെമ്പ് വേണമെങ്കിലും, പാതാളം മുട്ടുന്ന കിണറ്റില്‍ നിന്നും വെള്ളം കോരി നിറയ്ക്കാനുള്ള കരുത്ത് സംഭരിച്ചു തന്നിരുന്നു.

അന്നത്തെ പ്രഭാതം ഓര്‍മ്മയില്‍, ആകാശവാണിയിലെ “വന്ദേമാതരം..”, പിന്നെ എം.എസ്സിന്റെ കരുത്തുറ്റ ശബ്ദം. അടുക്കളയിലെ നാളികേരം ചിരവുന്ന ശബ്ദവും, വെള്ളം കോരുന്ന തുടി തിരിയുന്ന ശബ്ദവും..
ഒരു മനുഷ്യശബ്ദമായി ആകെപ്പാടെ കേള്‍‍ക്കാവുന്നത്, തൈരു കലക്കുമ്പോഴും, കഷ്ണം നുറുക്കുമ്പോഴും അമ്മമ്മ നാമം ചൊല്ലുന്ന പതിഞ്ഞ ശബ്ദമായിരിയ്ക്കും.

അതൊക്കെ പോട്ടെ, പറയാന്‍ വന്നത് അതല്ല,
ആ നാളികേരം ചെരവല്‍ മാത്രം അത്ര സുഖമുള്ള ഏര്‍പ്പാടായിരുന്നില്ല. അന്നത്തെ ചിരവ എന്നത്, ഒരു നീണ്ട പലക, അതിന്റെയറ്റത്ത് ഘടിപ്പിച്ചിരിയ്ക്കുന്ന മൂര്‍ച്ചയുള്ള “ചിരകനാക്ക്” – അതിലാണ് ചിരവേണ്ടത്. പലക മേല്‍ കഷ്ടിച്ച് ഒന്ന് ഇരുന്നൂന്ന് വരുത്താനുള്ള സ്ഥലമേ ഉണ്ടാകൂ.. നോക്കണേ. ഒരു കഷ്ടപ്പാട്.

നാളികേര മുറിയുടെ വക്കില്‍ നിന്നും ചിരകി വന്നാല്‍ എളുപ്പത്തില്‍ ചെരവിത്തീര്‍ക്കാം. (നടുക്കില്‍ നിന്നും ചിരകി വന്നാലെന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്നറിയില്ല..) ആരോ അന്ന് പറഞ്ഞു തന്ന ഒരു ‘ടിപ്’ ആണ്.
എന്തായാലും ചെരവിശീലമാക്കാന്‍ കൊറേ ‘മുറിവ്’ത്യാഗം സഹിച്ചിട്ടുണ്ട് ഈ കരങ്ങള്‍ ! ആ പ്രശ്നം പരിഹരിയ്ക്കപ്പെട്ടിരുന്നത് ഒരു ഗ്ലാസ്സ് നാളികേരവെള്ളത്തിലൂടെയായിരുന്നുവെന്നത് ഒരു മധുരമുള്ള ഓര്‍മ്മയായി നാവിന്‍ തുമ്പില്‍ തങ്ങിനില്‍ക്കുന്നു.

അതങ്ങനെ ചെയ്തു പോന്നു, പിന്നെപിന്നെ ചെരവയില്‍ നിന്നുമെങ്ങനൊക്കെ രക്ഷപ്പെടാമെന്ന വഴികളാലോചിച്ചു നടക്കാന്‍ തുടങ്ങി.
നാളികേരത്തിനോട് പ്രത്യേകിച്ച് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല,
എങ്ങനെ? ഒരു കിണ്ണം നിറയേ, തുമ്പപ്പൂക്കള്‍ പോലെ, ചിരവിയ നാളികേരം .. ആരും ഒന്ന് നോക്കി പോവില്ലേ..
പിന്നെ, അടയുടെ ഉള്ളില്‍ ശര്‍ക്കരയില്‍ പൊതിഞ്ഞ നാളികേരം..
എന്തിന്.. അവീല്‍, കാളന്‍ ഇതിലൊക്കെ അരഞ്ഞു ചേര്‍ന്നു കിടക്കുന്ന (ക്ഷമിയ്ക്കുക, അവീലിന് അത്രേം അരയ്ണ്ട എന്നാണ് തല മൂത്തവരുടെ മതം.) നാളികേരത്തിന്റെ സ്വാദ് മറക്കാനാവുമോ?
അങ്ങനെ, വറന്ന്, കറുത്ത് കിടക്കുന്ന എരിശ്ശേരിയിലെ നാളികേരം മുതല്‍ നല്ല കട്ട ചട്ടിണിയിലുള്ള നാളികേരം വരെ…… ഹോ!
ഇല്ല, ഒരിയ്ക്കലും നാളികേരത്തിനോടൊരു എതിര്‍പ്പുമുണ്ടായിരുന്നില്ല, സത്യം!

പക്ഷെ, ഈ ചെരവല്‍ മാത്രം വയ്യ..

സത്യത്തില്‍ ഇവിടെ വന്നപ്പോള്‍ നാളികേരം ചെരവി തന്നെ കിട്ടുമെന്നത് കുറച്ചൊന്നുമല്ല ആശ്വാസം നല്‍കിയത്. ഈ ധാരാളിത്തത്തിനിടയില്‍ വീട്ടില ചെരവ വേണോ എന്നൊരു സംശയമേ ഉണ്ടായിരുന്നില്ല. ചെരവ വിസ്മൃതിയിലാണ്ടു പോയി. ചെരവാന്‍ കഷ്ടിച്ച് മറന്നിട്ടില്ലേരിയ്ക്കും.. അത്രതന്നെ.

അപ്പോ അതവിടെ നിക്കട്ടെ.

ഇന്നത്തെ സ്ഥിതി -

ഹൊ! കഞ്ഞീം മൊളോഷ്യോം, കാച്ചിയ മോരും ഒക്കെയായി മതിയായി.. വീട്ടിലെ എല്ലാവരുടേയും അസുഖ പരമ്പര കഴിഞ്ഞതോടെ, വായയ്ക്കു രുചിയായി എന്തെങ്കിലും തരണേ, എന്നെല്ലാവരും നോട്ടങ്ങളിലൂടേയും, ഭംഗ്യന്തരേണയുമൊക്കെ ദയനീയമായി അപേക്ഷാപ്രകടനങ്ങള്‍ നടത്തി തുടങ്ങി.
എന്നാല്‍ ശരി. ഒരു കാളനു വേണ്ട ലക്ഷണങ്ങളൊക്കെ തെളിഞ്ഞു വന്നു.
ചേന റെഡി, മോര് റെഡി, പച്ചമുളക്, ജീരകം എല്ലാം റെഡി. നാളികേരം മാത്രം ഗ്രോസറിയില്‍. കുറച്ച സമയത്തെ കാര്യമേയുള്ളു.
കുരുമുളക് അരച്ചു ചേര്‍ത്ത്, ചേനയും നാളികേരവും ചേര്‍ന്നു ഒരിരുണ്ട മഞ്ഞ നിറത്തില്‍, കടുകും കറിവേപ്പിലകളും ഇടകലര്‍ന്ന് കിടക്കുന്ന കാളന്റെ രൂപം..
വെള്ളമൂറി!

ഒട്ടും താമസിച്ചില്ല, പോയ പോലെ മടങ്ങിയെത്തി, ഗ്രോസറിയില്‍ നിന്നും.
കാളനു പകരം, രസവും പപ്പടവും ഊണുമേശയില്‍ നിരന്നു. കുറച്ചു ദിവസത്തേയ്ക്കു കൂടി ഇങ്ങനെയൊക്കെ തന്നെയാവുമെന്നൊരു മുന്നറിയിപ്പും,.
ചമ്മന്തിയില്ലെന്നും മറ്റുമുള്ള പരാതികള്‍ സ്വീകരിയ്ക്കുന്നതല്ല, എന്നൊരു മുന്‍‌കൂര്‍ജാമ്യ പ്രഖ്യാപനവും നടത്തി.

സംഗതി വേറെയൊന്നുമല്ല,

ഒരു നാളികേരത്തിന് അഞ്ചു ദിര്‍ഹംസ് പോലും! അതും ചെറുനാരങ്ങയോളം പോന്ന ഒന്നിന്..

തേങ്ങാ സ്റ്റോക്ക് ഉണ്ടെങ്കില്‍ തന്നെ, ചെരവിത്തരാന്‍ പറ്റില്ലെന്ന് ഗ്രോസറിക്കാരന്‍ ഉറപ്പിച്ചു പറഞ്ഞു. എലക്റ്റ്രിസിറ്റി മൊതലാവില്ലത്രേ..
പക്ഷെ, അദ്ദേഹം പരമാവധി സഹായസന്നദ്ധനായാണ് കാണപ്പെട്ടത്. വീട്ടിലൊരു ചെരവ ഉണ്ടെങ്കില്‍ എവിട്ന്നെങ്കിലും ഒരു നാളികേരം കൊണ്ടുവന്നു തരാമെന്നു വരെ ആ സഹോദരന്‍ മൊഴിഞ്ഞു. ഞാന്‍ തല കുനിച്ചു ചിന്താധീനയായി..


ഒരു രക്ഷയുമില്ല, അബുദാബിയില്‍ (മാത്രമല്ലാ, യു.എ.ഇ. മൊത്തം) നാളികേരത്തിന്റെ വില കുത്തനെ ഉയര്‍ന്നിരിയ്ക്കുന്നുവത്രേ! അങ്ങനെ അരിയ്ക്കും, ഇന്ത്യയില്‍ നിന്നും വരുന്ന പച്ചക്കറികള്‍ക്കും പുറമേ ശ്രീലങ്കന്‍ നാളികേരവും ചതിച്ചു!

എല്ലാം കേട്ട് അവസാനം,
“ഓ, അല്ലേലും ഈ തേങ്ങായിലൊക്കെയങ്ങ് അപ്പടി കൊളസ്റ്റ്രോളും കുണ്ടാമണ്ടികളുമൊക്കെയാ.. അല്ലേയ്, ഈ മൊളോഷ്യത്തിനും, മോരുകാച്ച്യതിനുമൊക്കെ എന്തുവാ ഒരു കൊറവ്? ഹല്ലപിന്നെ! .” എന്നൊരു ഭാവത്തില്‍ ഞാനിങ്ങിറങ്ങിപ്പോന്നു.
പഞ്ചതന്ത്രത്തിലെ ആ പഴയ കുറുക്കനു സ്തുതി.


ശരി, ഇനി അതെല്ലാം മറന്നേക്കൂ..

ഇപ്പോള്‍ ഒരു ആലോചനയിലാണ് ഞാന്‍.
2008 -ലേയ്ക്കുള്ള കര്‍മ്മപരിപാടികളില്‍ ഒന്നാമത്തേതാണ്,
ഒരിത്തിരി മണ്ണ് സംഘടിപ്പിയ്ക്കല്‍, പിന്നെ കറിവേപ്പിന്റെ തൈ, തുളസി, പച്ചമുളക്, പന്നികൂര്‍ക്കെല… കണ്ണില്‍ക്കണ്ടതൊക്കെ നട്ടുവളര്‍ത്തല്‍..

ഒരു ചട്ടിയില്‍ അമ്മു വെറുതെ കൊണ്ടിട്ട ഓറഞ്ച് കുരുക്കള്‍ അതാ ഒരു ദിവസം മുളച്ചു പൊന്തി വരുന്നു.. സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. അതായിരുന്നു തുടക്കം.
താമസിയ്ക്കുന്ന വില്ലയുടെ മുന്നില്‍ ഒരിത്തിരി സ്ഥലം ഞങ്ങള്‍ക്കുള്ള ഒരു മിറ്റമായി ഒഴിച്ചു തന്നിട്ടുണ്ട് വാച്ച്മാന്‍. സിമന്റിട്ട മിറ്റം.

ഇപ്പോള്‍, അതുകളുടെയൊപ്പം ഒരു തെങ്ങിന്‍ തൈ എന്നു കൂടി ചേര്‍ത്താലെന്താ പുളിയ്ക്കുമോ?
എന്ന് കാര്യമായി തന്നെ ആലോചിച്ചിരിയ്ക്കുകയാണ് ഞാന്‍.

ഇനി കാര്യം പറയാം, അതിനു മുന്‍പ്
അവസാനമായി, ഒന്നുകൂടി മുകളിലെഴുതിയതെല്ലാം മറക്കൂ !

ഒന്ന് ‘ഉപസംഹരിച്ചു‘ പറഞ്ഞാല്‍, കാര്യം ഇത്ര മാത്രം.

നാട്ടില്‍, ടെറസ്സില്‍ വരെ കൃഷി ചെയ്തു വരുന്നുണ്ടെന്ന സംഗതി അറിയാമോ നിങ്ങള്‍ക്ക്? ടെറസ്സില്‍ തെങ്ങടക്കം കുത്തനെ വളര്‍ന്ന് കൊലച്ച് നില്‍ക്കുന്നു, ടി.വി.യില്‍, ഹരിതഭാരതത്തില്‍..


വീടിന്റെ ടെറസ്സില്‍, അതാത് ചെടികള്‍ക്ക് / തൈയ്യുകള്‍ക്ക്, വേണ്ട ആഴത്തില്‍ ഇഷ്ടിക കൊണ്ട് തടം കെട്ടി, മണ്ണിട്ട് നിറച്ച് ചെടികളും, പച്ചക്കറികളും നട്ടുപിടിപ്പിയ്ക്കുക എന്ന ആശയം വളരെ അര്‍ത്ഥവത്തായി തോന്നി. താഴേയ്ക്ക് ചോര്‍ച്ചയില്ല, തെങ്ങ് വളര്‍ന്ന് വലുതായി എന്നതുകൊണ്ട് വീട് ഇടിഞ്ഞുപൊളിഞ്ഞ് വീണിട്ടുമില്ല. ആ ടെറസ്സില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാത്തതൊന്നുമുണ്ടായിരുന്നില്ല. രാവിലെ ആയാല്‍ ഭാര്യയും ഭര്‍ത്താവും കൂടി ടെറസ്സില്‍ കയറി , ഒരു കൊട്ട നിറയേ പച്ചക്കറിയും പറിച്ച് സുഖമായി ഇറങ്ങിപ്പോരുന്നു.

ഇതിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കില്‍, കാര്യമായി തന്നെ ചിന്തിയ്ക്കൂ, പ്രവര്‍ത്തിയ്ക്കൂ എന്നു മാത്രമേ ഈ പോസ്റ്റിനുദ്ദേശ്ശമുള്ളൂ..

നാട്ടില്‍ മാത്രമല്ല,
ഒരു ചാക്ക് മണ്ണിന് 10 ദിര്‍ഹംസ് (അബുദാബിയിലെ വില) കൊടുക്കാനായാല്‍, പിന്നെ മുതല്‍ക്കൂട്ടായി മനസ്സിന്റേയും സമയത്തിന്റേയും ഒരിത്തിരി ഭാഗം മതിയാവും, ഫ്ലാറ്റിലുള്ളവര്‍ക്ക് ഒരു ‘ബാല്‍കണി ക്ര്‌ഷിയെ’ (സ്ഥലമുണ്ടെങ്കില്‍) കുറിച്ചൊന്നു ചിന്തിയ്ക്കാന്‍.
ആരുകണ്ടു, കിട്ടിയതൊക്കെ ഭാണ്ഡത്തിലാക്കി, കച്ചയും മുറുക്കി നാട്ടിലെത്തുമ്പോള്‍, ഇനിയെന്ത് എന്നൊരു ചോദ്യചിഹ്നം ഉയരുമ്പോള്‍, ഒരു കൈകോട്ടും കൊണ്ട് നേരെ ടെറസ്സിലേയ്ക്ക് ധൈര്യമായി എന്തുകൊണ്ട് പൊയ്ക്കൂടാ? (ടെറസ്സുള്ളവര്‍, അല്ലാത്തവര്‍ നേരെ മണ്ണിലേയ്ക്കിറങ്ങി ചെല്ലുകായെന്നേ പറയാനുള്ളൂ..)

ഇനിയതും പോരെങ്കില്‍, ഉറപ്പ് തരുന്നു,
കുറഞ്ഞത് ഷാര്‍ജ-ദുബായ് ക്കാര്‍ക്ക്, അല്പമൊരു മനഃസുഖത്തിനെങ്കിലും പറ്റിയ ഒരു മറുമരുന്നാവും ഈ ചെടികളുമൊത്തുള്ള സഹവാസം.

വേറെയൊന്നുകൊണ്ടുമല്ല, അവിടത്തെ ട്രാഫിക് സിഗ്നലുകളുടെ അനുഗ്രഹകടാക്ഷങ്ങള്‍ക്കായി, റോഡില്‍ ഒന്നും രണ്ടും മണിക്കൂറ് നിന്നിടത്തു നില്‍ക്കുന്ന അവര്‍ക്കൊക്കെ ഓഫീസ് റ്റെന്‍ഷന്‍സിനു പുറമേ, ട്രാഫിക് സിഗ്നലുകളും ഒരുപാട് സമ്മര്‍ദ്ദങ്ങളും, മനമ്മടുപ്പും ഒക്കെ ദിവസവും രണ്ടു നേരം വെച്ച് വേണ്ടുവോളം ചൊരിയുന്നുണ്ട്.
ഇവരുടെ ജീവിതത്തിന്റെ പകുതി ഭാ‍ഗവും റോഡില്‍ തന്നെ.
മനസ്സിനും എന്തെങ്കിലുമൊക്കെയൊരു നീക്കിയിരുപ്പ് വേണ്ടേ..

ഏതായാലും ഇനിയുള്ള കാലം ഒരു ‘ടെറസ്സ് കൃഷിയെ’ കുറിച്ച് കൂടിയൊന്ന് ചിന്തിയ്ക്കാവുന്നതേയുള്ളു.. സമയത്തിന്റെ, മനസ്സിന്റെ, പിന്നെ ടെറസ്സിന്റെ / ബാല്‍ക്കണിയുടെ ഒരിത്തിരി ഭാഗം..
നമ്മുടെ സ്വന്തം മനസ്സിനു വേണ്ടി..
അത്രയും ആലോചിച്ചാല്‍ മതി. ബാക്കി തനിയേ വന്നുചേര്‍ന്നു കൊള്ളും.

ഭൂമാഫിയ, ഭൂമികയ്യേറ്റം, ഇട തൂര്‍ന്ന് പൊങ്ങിവരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, തുടങ്ങിയ പദങ്ങള്‍ ഉപയോഗശൂന്യങ്ങളാകുന്ന (?) ഒരു കാലം വരുവോളം..


അടിക്കുറിപ്പുകള്‍:

1) കൊട്ടകോരിക - വെള്ളം കോരാനുപയോഗിയ്ക്കുന്ന ബക്കറ്റിനു അന്ന് പറഞ്ഞു കേട്ടിരുന്ന പേര്‍.

2) എം.എസ്സ് - M.S. സുബ്ബലക്ഷ്മി.


3) ഇവിടെ “Roof gardening" എന്ന പേരില്‍ മുകളില്‍ പറഞ്ഞ ടെറസ്സ് കൃഷിയ്ക്ക് സാമാനമായ ഒരു പരാമര്‍ശം കണ്ടു. ഇതില്‍ കൂടുതലൊന്നും എനിയ്ക്ക് എവിടേയും കണ്ടെത്താനായില്ലാ. എന്നാ‍ലുമിതിലെ പരാമര്‍ശങ്ങളും വാ‍യിച്ചു നോക്കാവുന്നതാണ്.

4) ഗ്രോസറിയില്‍ പോയി തേങ്ങയുടെ വീല അഞ്ചു ദിര്‍ഹം എന്ന് കേട്ടപ്പോഴത്തെ ഒരു മനസ്താപത്തില്‍ എഴുതിവെച്ചതായിരുന്നു ഈ പോസ്റ്റ്. ഇപ്പോളത് കുറഞ്ഞ്, നാല്, മൂന്ന് വരെയൊക്കെയായി.
എന്നാലും പോസ്റ്റുന്നുവെന്ന് മാ‍ത്രം.


4) വിലക്കയറ്റത്തിനെ കുറിച്ചു പറയുമ്പോള്‍ പോസ്റ്റ് വായിയ്ക്കാത്തവര്‍ എന്തായാലും വായിയ്ക്കൂ.


Saturday, December 29, 2007

ഒരു തുന്നല്‍ മെഷീന്റെ കഥ.

ഒരു തുന്നല്‍ മെഷീന്‍ എന്നാല്‍, സാധാരണ ഗതിയില്‍ തോന്നുന്ന ഒരു ചിത്രം,
മുറിയിലെ ഒരു മൂലയ്ക്ക്‌ ഒതുങ്ങികിടക്കുന്ന, നിരുപദ്രവകാരിയായൊരു വസ്തു. ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ലവലേശം ബന്ധമില്ലാത്ത ഒരു വസ്തു കൂടിയും.

പക്ഷെ, അങ്ങനെയൊരു വസ്തു ഒരെലക്ട്രോണിക്‌ രൂപത്തില്‍ ഇപ്പോളീ മേശപ്പുറത്തിരിയ്ക്കുമ്പോള്‍, എനിയ്ക്കതൊരു കഥയായി തോന്നുന്നു. എന്റെ അമ്മമ്മ എപ്പൊഴോ തുടങ്ങി വെച്ച വലിയൊരു കഥയായി..

ഒരു തുടക്കമില്ലാത്ത കഥ.
എന്റെ അമ്മമ്മ, വല്ല്യമ്മമാര്‍, അവരുടെ മക്കള്‍, പിന്നെ അമ്മ എല്ലാവരുടേയും കൂടെ തുന്നല്‍ മെഷീന്‍ ഉണ്ട്‌, ഒരു കുടുംബാംഗമായി.. കൂടാതെ എല്ലാവരും തുന്നല്‍ വിദഗ്ദ്ധരും. "എന്തിനാ വെറുതെ തുന്നാന്‍ കൊടുക്കുന്നത്‌?" എന്ന ചിന്താഗതിക്കാര്‍. അവനവനു ആവശ്യമുള്ളതെല്ലാം സ്വയം തുന്നി ധരിയ്ക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവര്‍. ഒരു പഴയ സാരി മുറിച്ചെടുത്ത്‌ അവരത്‌ ജനാലയ്ക്ക്‌ ഭംഗിയുള്ള ഒരു കര്‍ട്ടനാക്കി തുന്നിയിടുമ്പോള്‍, പഴയത്‌ പുതിയതാകുന്നു. അതുപോലെ പഴയ തുണികള്‍ കൊണ്ട്‌ ചവുട്ടി, പിന്നെ കോസറിയ്ക്കുള്ള കവറുകള്‍, അതും പോരാതെ കസാലകള്‍ക്കും മറ്റും 'ഉടുപ്പുകള്‍' അങ്ങനെ എന്തിനും പുതിയ രൂപഭാവങ്ങള്‍ പകരുന്നവര്‍. അവരുടെ ജീവിതങ്ങളൊന്നും ഒരു വലിയ "ലക്ഷ്യത്തെ" മുന്നില്‍ കണ്ടുള്ളതായിരുന്നില്ല. എന്നാല്‍ വെറുതെ ഇരിയ്ക്കുക എന്നൊരവസ്ഥയുണ്ടാവരുത്‌ എന്നൊരു മാനസികതലവും അവര്‍ക്കെല്ലാമൊരുപൊലെയുണ്ട്‌ താനും. മാത്രവുമല്ല, ബോധമനസ്സ്‌ അനുശാസിയ്ക്കുന്ന അത്തരം 'തിയ്യറികള്‍' അണുവിട തെറ്റാതെ അവര്‍ പിന്തുടരുന്നു. ചെയ്യണം, അല്ലെങ്കില്‍ ചെയ്യേണ്ടതാണ്‌, ചെയ്തിരിയ്ക്കണം, എന്ന ബോധം, ആരോ നിര്‍ബന്ധിയ്ക്കുന്ന പോലെ, അതും ഉള്ളിലെ ഇഷ്ടാനിഷ്ടങ്ങളെ വകവെയ്ക്കാതെ, അവര്‍ സമയം തെറ്റാതെ ചെയ്തു തീര്‍ക്കുന്നു. "മടി, അലസത" തുടങ്ങിയ പദങ്ങള്‍ ലജ്ജിച്ചു തല താഴ്ത്തി നില്‍ക്കുന്നു അവര്‍ക്കു മുന്നില്‍.
അതാണവര്‍.. അവരുടെ ഊര്‍ജ്ജമാകുന്ന കവചത്തിനുള്ളില്‍ അള്ളിപിടിച്ചിരിയ്ക്കുന്ന ഒരു കുഴിമടിച്ചി കൂടിയാണീ ഞാനെന്നും സന്തോഷപൂര്‍വം അറിയിച്ചുകൊള്ളട്ടെ!

അതുകൊണ്ട്‌, പറഞ്ഞു വരുന്നത്‌, എണ്‍പത്‌ വയസ്സിലും അമ്മമ്മയ്ക്ക്‌ സ്വന്തം ജാകറ്റ്‌, മുകളിലെ ഇടനാഴിയിലെ അരണ്ട വെളിച്ചത്തില്‍, പുതച്ചു കിടക്കുന്ന, അടിയില്‍ കാലു കൊണ്ട്‌ ചവിട്ടി "കട കട" യെന്ന് ശബ്ദിയ്ക്കുന്ന, ആ പഴയ 'മുത്തശ്ശി മെഷീനില്‍' തുന്നി ധരിയ്ക്കാന്‍ കഴിയുന്നുവെന്നത്‌ ഏതെങ്കിലുമൊരു തരത്തിലുള്ള സമാധാനം തീര്‍ച്ചയായും നല്‍കുന്നുണ്ടാവണം.. അമ്മമ്മ കുട്ടിക്കാലത്ത്‌ മാറിയുടുക്കാനില്ലാതെ ഒരു തോര്‍ത്തുമുണ്ടും ചുറ്റിയിട്ടാണത്രേ, പാടവും തോടും കടന്ന്, നാഴികകളൊളം നടന്ന് സ്കൂളില്‍ പോയിരുന്നത്‌. മാറിയുടുക്കാന്‍ എന്തോ ഒന്ന് അമ്മമ്മയ്ക്കന്ന് നല്‍കിയത്‌ പഠിപ്പിച്ചിരുന്ന ഒരു മാഷാണത്രെ.. അമ്മ എപ്പൊഴൊക്കെയോ പറഞ്ഞുതന്ന ഒരു കഥയുടെ കഷ്ണം. ഇന്നും ഒരു തോടോ പാടമോ കണ്ടാല്‍ വാചാലയാവും അമ്മമ്മ, വീടിനു പിന്നിലെ തൊടി ഒരു ദൗര്‍ബല്യവും. മാങ്ങാക്കാലത്ത്‌ മാങ്ങാകൂട്ടാനും, ചക്ക കാലത്ത്‌ ചക്ക കൂട്ടാനും, ചക്ക ഉപ്പേരിയും, ചക്കക്കുരു ഒണ്ടുള്ള ഉപ്പേരിയും ഒക്കെ തന്നെ വേണമെന്ന നിര്‍ബന്ധമുണ്ട്‌ അമ്മമ്മയ്ക്ക്‌. അമ്മമ്മ അങ്ങനെ കഷ്ടപ്പെട്ടാണ്‌ പഠിച്ചത്‌, ഒരുപക്ഷെ പെണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പഠിയ്ക്കാനായ പെണ്‍കുട്ടിയും.. അമ്മമ്മ പഠിച്ചിരുന്ന കോണ്‍ വെന്റില്‍ തുന്നലും ഒരു വിഷയമായിരുന്നുവത്രെ. ആ പഠിച്ചത്‌ ഇന്നും കൈവിടാതെ മക്കള്‍ക്കും, അവരുടെ മക്കള്‍ വരേയും എത്തെപ്പെട്ടിട്ടുണ്ടെന്നു പറയാം, ഒരു കഥ പറഞ്ഞു കൊടുക്കുന്ന പോലെ..
ഇനി അടുത്ത തലമുറയ്ക്കത്‌ കൈമാറ്റം ചെയ്യേണ്ട കര്‍ത്തവ്യം ഞങ്ങളുടെ കൈകളില്‍ നിക്ഷിപ്തമായിരിയ്ക്കുന്നു!

അമ്മമ്മ തന്നെയാണ് അമ്മയ്ക്കും വല്ല്യമ്മമാര്‍ക്കുമൊക്കെ തുന്നാന്‍ പഠിപ്പിച്ചത്‌. അതുപോലെ അവരൊക്കെ അവരുടെ മക്കളേയും. അവധിക്കാലങ്ങളില്‍ അമ്മമ്മയുടെ അടുത്ത്‌ താമസിയ്ക്കാന്‍ പോകുമ്പോള്‍ കൂടെ ഒരു തുണിയും പല വര്‍ണ്ണങ്ങളിലുള്ള നൂലുകളും സൂചിയും കയ്യില്‍ കരുതാറുണ്ടായിരുന്നു ഞങ്ങള്‍. അമ്മമ്മ ഞങ്ങള്‍ക്ക്‌ പല തരത്തിലുള്ള സ്റ്റിച്ചുകള്‍ പറഞ്ഞു തരും, പൂക്കള്‍ വരച്ച്‌ കൈകൊണ്ട്‌ തുന്നും ഞങ്ങള്‍, ഇതെന്തിനു പഠിയ്ക്കുന്നു, അതിന്റെ ഗുണമെന്ത്‌ എന്നൊന്നും അറിയാതെ. ചിട്ടയോടെ ദൈനംദിന കര്‍മ്മങ്ങള്‍ ചെയ്തുതീര്‍ക്കാനും ശീലിച്ചു. പിന്നെ ഞങ്ങള്‍ കഥകളി കണ്ടു, കച്ചേരികള്‍ കേട്ടു, പുസ്തകം വായിച്ചു. ഇത്ര പ്രായമായാല്‍, കുട്ടികള്‍ - അത്‌ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ - ഇന്നയിന്നതൊക്കെ ചെയ്തു 'പരിചയിച്ചോളണം' എന്ന ഒരലിഖിത നിയമത്തിന്റെ ഭാഗമായി ഞങ്ങളങ്ങനെ മറ്റു പലതിന്റേയുമൊപ്പം തുന്നാനും ശീലിച്ചു തുടങ്ങി, കുട്ടിക്കാലത്തു തന്നെ.

എന്നാല്‍ കുറച്ച്‌ മുതിര്‍ന്നതിനു ശേഷം, അമ്മയോടൊപ്പം നില്‍ക്കുന്ന കാലത്ത്‌ പണി പതിനെട്ടും നോക്കിയിട്ടുണ്ട്‌ അമ്മ എന്നെ തുന്നല്‍ (ആ പ്രായത്തിനനുസരിച്ചുള്ള) പഠിപ്പിയ്ക്കാന്‍. അക്കാലത്ത്‌, തുന്നല്‍ എനിയ്ക്ക്‌ പറഞ്ഞിട്ടുള്ളതല്ല എന്നൊരു മുന്‍ വിധിയോടെ, "എനിയ്ക്ക്‌ അമ്മടത്ര ബുദ്ധിയില്ല, കണക്കില്‍ പണ്ടേ ഞാന്‍ വളരെ മോശാന്നറിയില്ലേ അമ്മയ്ക്ക്‌" എന്നൊരു ഭാവത്തിലായിരുന്നു അമ്മയുടെ മുന്‍പിലിരുന്നിരുന്നത്‌. തുണി എന്റെ മുന്‍പില്‍ നിവര്‍ത്തിയിട്ടാല്‍ അതിന്റെ നീളമേത്‌, വീതിയേത്‌ എന്നുറപ്പിയ്ക്കുന്നതില്‍ പോലും ആശയകുഴപ്പത്തില്‍ പെട്ടു പോകുന്നവള്‍. പിന്നെ കാലിഞ്ചും മുക്കാലിഞ്ചും - ഈ കാലും മുക്കാലും - അതേറെ വിഷമിപ്പിയ്ക്കുന്ന അക്കങ്ങളായിരുന്നു അന്നെനിയ്ക്ക്‌. (ഇന്നും അക്കങ്ങള്‍ക്കിടയില്‍ "ബൈ" (3/4, 1/4) എന്ന ചിഹ്നം കണ്ടാല്‍ ഒന്ന് പരുങ്ങാറുണ്ട്‌!) കണക്കിനോടുള്ള ഒരു വിമുഖത അല്ലെങ്കില്‍ എങ്ങനെയോ ഉണ്ടായിത്തീര്‍ന്ന ഒരു അപകര്‍ഷതാബോധം തന്നെയായിരുന്നിരിയ്ക്കണം അന്നെന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നത്‌.

അതിനൊക്കെ പുറമെ, അന്ന് റെഡിമെയ്ഡ്‌ വസ്ത്രങ്ങളോടൊരു താല്‍പര്യക്കൂടുതല്‍ ഉണ്ടായിരുന്നു താനും. കുട്ടിക്കാലത്ത്‌ ഓണത്തിനും വിഷുവിനുമാണ്‌ പ്രധാനമായും ഞങ്ങള്‍ കുട്ടികള്‍ക്ക്‌ പുതുവസ്ത്രങ്ങള്‍ ലഭിച്ചിരുന്നത്‌. അതും തുണി വാങ്ങി ഞങ്ങളുടെ അമ്മമാര്‍ തുന്നിത്തരുന്ന വസ്ത്രങ്ങള്‍. റെഡിമേയ്ഡ്‌ വസ്ത്രം ധരിയ്ക്കുന്നത്‌ അന്നൊക്കെ ദുര്‍ലഭം. അന്ന് വിദേശത്തായിരുന്ന വല്ല്യമ്മ പോലും രണ്ടു വര്‍ഷം കൂടുമ്പോള്‍, സില്‍ക്കിന്റെ തുണിയായിരുന്നു തന്നിരുന്നത്‌, അതിനുണ്ടാവാറുള്ള വാസനയും, തുണിയുടെ മിനുസവും ഇന്നുമോര്‍മ്മയില്‍ തങ്ങി കിടക്കുന്നു. അമ്മ, അതൊരു കുപ്പായത്തിന്റെ രൂപത്തിലേയ്ക്കാക്കും വരെ അക്ഷമരായി കാത്തിരിയ്ക്കാറുണ്ടായിരുന്നു. അതുപോലെ അമ്മമ്മയും ഓണപ്പുടവയായി തരാറുള്ളത്‌ ഉടുപ്പിനുള്ള തുണിയായിരുന്നു, റെഡിമെയ്ഡ്‌ വസ്ത്രങ്ങളായിരുന്നില്ല. 'തുന്നാന്‍ പഠിയ്ക്കട്ടെ' എന്ന ഉദ്ദേശ്ശം അതിലൊളിപ്പിച്ചുകൊണ്ട്‌. കുട്ടിക്കാലങ്ങളില്‍ അമ്മ ധരിപ്പിച്ചു തരുന്നതെന്തും പ്രിയമായിരുന്നു, എന്നാല്‍ വലുതാവുന്തോറും വിവരങ്ങള്‍ അറിഞ്ഞു തുടങ്ങി. കിട്ടാത്തതിനോട്‌ താല്‍പര്യം കൂടുക എന്ന ഒരു (പൊതു)സ്വഭാവം എനിയ്ക്കുമുണ്ടായിത്തീര്‍ന്നിരുന്നു.

അക്കാലങ്ങളില്‍, അമ്മ തുന്നി തന്നിരുന്ന ഉടുപ്പുകള്‍ കഴിയുന്നതും ധരിയ്ക്കാതിരിയ്ക്കാന്‍ ഈയുള്ളവള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു! അമ്മയോട്‌, റെഡിമേയ്ഡ്‌ കുപ്പായമാണിഷ്ടം എന്ന് പറയാനൊട്ട്‌ തോന്നിയിട്ടുമില്ല. ഇടയ്ക്ക്‌ അമ്മയെ സന്തോഷിപ്പിയ്ക്കാനായി, അമ്മ തുന്നിയവ ധരിയ്ക്കുമ്പോള്‍ അതിന്റെ അനിഷ്ടം നന്നായി കാണിച്ചിട്ടുണ്ട്‌ അമ്മയോട്‌, പലതവണ. എന്തായിരുന്നു അവയോടുണ്ടായിരുന്ന അനിഷ്ടമെന്നത്‌ ഇന്നുമെനിയ്ക്ക്‌ തീര്‍ച്ചപ്പെടുത്താനായിട്ടില്ല. ചിലപ്പോള്‍ തോന്നും, അങ്ങനെയൊരമ്മ ഉള്ളതുകൊണ്ടായിരുന്നെന്ന്.എന്നാലും എന്റെ ഇംഗിതം അമ്മയുമറിഞ്ഞിരുന്നു എന്നത്‌ ഇപ്പോള്‍ 'ചില്‍ഡ്രന്‍സ്‌ സൈകോളജി' പ്രാക്റ്റിക്കലായി പഠിച്ചുകൊണ്ടിരിയ്ക്കുന്ന എനിയ്ക്ക്‌ മനസ്സിലാക്കാനാകുന്നുണ്ട്‌..

വീണ്ടും മുതിര്‍ന്നപ്പോള്‍, എങ്ങനേയോ ഞാനൊരു തികഞ്ഞ 'ആദര്‍ശവാദിയായി' മാറി. "സത്യം വദഃ, ധര്‍മ്മം ചരഃ" എന്നതില്‍ തുടങ്ങി, "പരോപകാരര്‍ത്ഥമിദം ശരീരം", "ലളിതമീ ജീവിതം" വരെയുള്ള ആദര്‍ശങ്ങള്‍.. മകളുടെ ആദര്‍ശശുദ്ധി കുറച്ച്‌ കൂടിപോകുന്നില്ലേ.. എന്ന് അമ്മ തീര്‍ച്ചയായും സംശയിച്ചിട്ടുണ്ടാകും. കാരണം, ആദര്‍ശം മൂത്ത്‌ അമ്മയുമായി വലിയ വലിയ 'വാഗ്വാദങ്ങളില്‍' ഏര്‍പ്പെടാറുണ്ടായിരുന്നു ഈ മകളക്കാലത്ത്‌... എന്നാലും, അമ്മയുടെ കൈകള്‍ തുന്നുന്ന വസ്ത്രങ്ങളുടെ ലാളിത്യവും, അവയിലെ അമ്മ തുന്നുന്ന ചെറിയ ചെറിയ ചിത്രങ്ങളുടെ ഭംഗിയും ആദര്‍ശം കണ്ണിലിട്ടു തന്നു. കോളേജിലെ കൂട്ടുകാരികളൊട്‌ "ഇതമ്മ തുന്നിയതാണെന്ന് അഭിമാനപൂര്‍വം പറയാന്‍ പഠിച്ചു." അതുകൊണ്ട്‌ അങ്ങനെ ചില ഗുണങ്ങള്‍ എനിയ്ക്കുമുണ്ടായി, അമ്മയ്ക്കുമുണ്ടായി എന്നതാണതിന്റെ ഒരു നഗ്ന സത്യം!

എന്നിട്ടും, അമ്മയുടെ ഈ മകള്‍ തുന്നാന്‍ പഠിയ്ക്കാതെ തന്നെ ഒരു മുഴുവന്‍ സമയ സംഗീതവിദ്യാര്‍ത്ഥിനിയായി വളര്‍ന്നാണ്‌, യു.എ.ഇ. യില്‍ എത്തിപ്പെട്ടത്‌.ഇവിടെ ജീവിതം തുടങ്ങുമ്പോള്‍, പല തരത്തിലുള്ള മിശ്രവികാരങ്ങളായിരുന്നു. സ്വാഭാവികമായുമുള്ള കടുത്ത 'ഹോംസിക്നെസ്സ്‌', ഒരുവിധം കഴിയാവുന്ന പാചകക്കുറിപ്പുകള്‍ എഴുതി നിറച്ച്‌ അമ്മ തന്നിരുന്ന ഒരു കൊച്ചു പുസ്തകം കയ്യില്‍ പിടിച്ചുകൊണ്ട്‌, പാചകപരീക്ഷണങ്ങളുടെ കയ്പും മധുരവും നിറയുന്ന ദിനങ്ങള്‍, ഒരു വീട്‌ 'വീടായിരിയ്ക്കണമെങ്കില്‍' എങ്ങനെയൊക്കെ തല കുത്തിമറിയണം എന്നറിഞ്ഞ കടുത്ത പരീക്ഷണങ്ങള്‍ അങ്ങനെ കുറേ.. പിന്നെ ഒരു ഭാര്യ, മരുമകള്‍, വന്നു കയറിയ പെണ്‍കുട്ടി, പിന്നെയൊരു അമ്മ തന്നെ, എന്നൊക്കെ തുല്യം വെച്ച്‌ വീതിയ്ക്കുമ്പോള്‍, ഒരു 'മകള്‍' എന്ന ഭാഗത്തിനു കിട്ടുന്ന ലാഘവത്വം, ലാഘവത്തോടെ ചെയ്യേണ്ടുന്ന ഉത്തരവാദിത്തങ്ങള്‍, അറിഞ്ഞു തുടങ്ങിയത്‌.. ഇവിടേയും ഒരു കഥയ്ക്കുള്ള വകുപ്പുണ്ട്‌.

എന്നാല്‍, പരീക്ഷകളില്‍ നിന്നും, കൃത്യനിഷ്ഠയോടെ, നിര്‍ബന്ധപൂര്‍വം ചെയ്തു തീര്‍ക്കേണ്ട മറ്റു പലതുകളില്‍ നിന്നുമുള്ള ഒരു മോചനമായി കുടുംബജീവിതം ആസ്വദിയ്ക്കപ്പെടണമെന്ന എന്റെ ഉല്‍ക്കടമായ ആഗ്രഹം കൊണ്ട്‌, അന്നെന്തും സഹിയ്ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷെ ഞാന്‍ വിവരമറിഞ്ഞു! അതിലും കഠിനമാണിതെന്ന് തോന്നി. പോരാത്തതിന്‌ ഇവിടെ വിശാലമായി, ഉയര്‍ന്നു പ്രൗഢിയോടെ നില്‍ക്കുന്ന ഹൈപ്പര്‍ / സൂപര്‍/ മാര്‍ക്കറ്റുകള്‍, മാളുകള്‍ എല്ലാം യഥേഷ്ടമുണ്ടായിട്ടും, മിനുസമാര്‍ന്ന, കുണ്ടും കുഴിയുമില്ലാത്തെ, എതിരേ നിന്നും വാഹനങ്ങള്‍ വരാത്ത, റോഡുകളുണ്ടായിട്ടും, ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ വര്‍ഷാവര്‍ഷം നടത്തപ്പെട്ടിട്ടും, എനിയ്ക്ക്‌ സന്തോഷം തോന്നിയില്ല. ഷോപ്പിംഗിനു പേരു കേട്ട ഇവിടെ, അത്‌ കേട്ടാലോടുന്ന അവസ്ഥ വരെ സംജാതമായി. പാര്‍ക്കുകളെ കൂടുതല്‍ സ്നേഹിച്ചു തുടങ്ങി. പതുക്കെ പതുക്കെ ഒരപൂര്‍ണ്ണത വിടവുകള്‍ സൃഷ്ടിച്ചു തുടങ്ങി. പരീക്ഷയ്ക്കല്ലാതെ, ശ്രുതി ബോക്സെടുത്ത്‌ ഞാനെനിയ്ക്കു വേണ്ടി സാധകം ചെയ്യാന്‍ തുടങ്ങി. ചിത്രം വരയ്ക്കാന്‍ തുടങ്ങി. ഒരു ലൈബ്രറിയെ തിരഞ്ഞു നടന്നു തുടങ്ങി. എഴുതാന്‍ തുടങ്ങി. ചെടികളേയും പക്ഷികളേയും സ്നേഹിയ്ക്കാന്‍ തുടങ്ങി.. വീട്ടില്‍ തുന്നാനൊരു മെഷീന്‍ ഇല്ലായെന്ന് ആദ്യമായി കണ്ടുപിടിച്ചു.
പണ്ട്‌ വിവരമുള്ളവര്‍ ഇട്ട്‌ തന്ന, ഉള്ളിലുറഞ്ഞു പോയ കുറേ പഴങ്കഥകളെ ഉരുക്കിയെടുത്തു, ഞാനെനിയ്ക്കു വേണ്ടി.. വിടവുകള്‍ നികത്താന്‍ ശ്രമിച്ചു തുടങ്ങി.. എന്നിലെ ഞാന്‍ മാറിതുടങ്ങി..


കുറച്ചു കാലം മുന്‍പു വരെ, "അമ്മ വെട്ടി (തുണി) തന്നാല്‍ തുന്നാം" എന്നൊരു പരുവത്തിലായിരുന്നു. ഇപ്പോള്‍, സ്വമനസ്സാലെ തുന്നാന്‍ തുടങ്ങുന്നു.. പണ്ട്‌ അമ്മ പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങളെല്ലാം ഓര്‍ത്തെടുത്ത്‌, പഴയ ഒരു തുണിയെടുത്ത്‌ അമ്മൂനൊരു ഉടുപ്പ്‌ തുന്നാന്‍ വിറയ്ക്കുന്ന കൈകളോടെ ആദ്യമായി ഒരെലക്ട്രോണിക്‌ മെഷീനില്‍ എന്നെ തന്നെ അദ്ഭുതപ്പെടുത്തി കൊണ്ട്‌ തുണി വെട്ടി, തുന്നി!. അമ്മു അത്‌ ധരിച്ചപ്പോള്‍ എനിയ്ക്കുണ്ടായ സന്തോഷത്തിനും സംതൃപ്തിയ്ക്കും ഒരു കുറവും ഉണ്ടായില്ല!. ഇനിയുമിനിയും ധാരാളം സ്വന്തം കൈകള്‍ കൊണ്ട്‌ അമ്മൂന്‌ കുപ്പായം തുന്നണമെന്ന മോഹം തോന്നുകയുമുണ്ടായി. അമ്മ തുന്നിയ ഉടുപ്പിടാന്‍ അവള്‍ക്കും "പെര്‌ത്ത്‌ സന്തോസാര്‌ന്ന് ട്ടാ"!!! ,,,,,,,,,,,,,,,,,,,


ഈ കഥ ഇവിടെ കോമയോടു കൂടി അവസാനിപ്പിയ്ക്കേണ്ടി വരുന്നു .. കഥയ്ക്കിനിയും തുടരേണ്ടതുണ്ട്‌..

Monday, November 05, 2007

കൂട്ടുകാരി.

സ്ഥലം മാറി ഇവിടെ എത്തിപ്പെട്ടതിനു ശേഷം പറയത്തക്ക പുതിയ സുഹൃദ്‌ ബന്ധങ്ങളൊന്നും ഉണ്ടാക്കിയെടുക്കാനായിരുന്നില്ല. പഴയ സ്ഥലത്ത്‌ നിന്നും വിട്ടു വരുമ്പോള്‍ കുട്ടികളുടേയും ഞങ്ങളുടേയും മനം ഒരുപോലെ നൊന്തിരുന്നു, അവിടത്തെ അയല്‍ബന്ധങ്ങളെ വിട്ടകലാന്‍. അമ്മൂന്റെ കൂട്ടുകാര്‍ എല്ലാവരും പരിഭവം പറഞ്ഞു, അയല്‍പക്കക്കാര്‍ "നല്ലവണ്ണം ആലൊചിച്ചിട്ടു മതി മാറാനുള്ള തീരുമാനം" എന്നൊക്കെ പലവുരു ഓര്‍മ്മിപ്പിച്ചു.
യഥാര്‍ത്ഥത്തില്‍ അവിടെ നിന്നും വിട്ടു പോരാന്‍ കൂടുതലായും വിഷമിപ്പിച്ചിരുന്ന ഒരു ഘടകം അമ്മുവും അവിടത്തെ കുട്ടികളും തമ്മിലുള്ള അടുപ്പം തന്നെയായിരുന്നു. സാധാരണയായി ഒരു ഫ്ലാറ്റ്‌ ജീവിതത്തില്‍ സംഭവിച്ചു പോകാറുള്ള ഒറ്റപ്പെടല്‍, നാലു ചുമരുകള്‍ക്കുള്ളിലെ കുട്ടികളുടെ തളച്ചിടപ്പെടല്‍, തുടങ്ങിയ ആധികളൊന്നും തന്നെ അവിടത്തെ ജീവിതത്തിലുണ്ടായിരുന്നില്ല. ഞങ്ങള്‍ താമസിച്ചിരുന്ന ഫ്ലോറിലെ, ഇടതു വശത്തെ wing-ലെ അഞ്ചു വീടുകളിലേയ്ക്കും ആ അഞ്ചു വീട്ടിലേയും കുട്ടികള്‍ക്ക്‌ എപ്പോഴും എന്തിനും കേറിചെല്ലാനുള്ള സ്വാതന്ത്ര്യവും, അതാത്‌ വീട്ടിലെ അച്ഛനമ്മമാര്‍ക്ക്‌ അത്യാവശ്യം എല്ലാ കുട്ടികളേയും സ്നേഹത്തോടെ ശാസിയ്ക്കാനുള്ള ഒരു സ്വാതന്ത്ര്യവും ഉണ്ടായിത്തീര്‍ന്നിരുന്നു. അത്തരം സ്വാതന്ത്ര്യങ്ങള്‍ക്ക്‌ ബന്ധങ്ങളുടെ നേര്‍ത്ത അതിര്‍വരമ്പുകളെ നിര്‍വീര്യമാക്കാനായിരുന്നു. അതിനു സാദ്ധ്യമാക്കി, അദൃശ്യമായ നൂലിഴകള്‍ കൊണ്ട്‌ എല്ലാ വീടുകളിലേയും അച്ഛനമ്മമാരെ പരസ്പരം കോര്‍ത്തിണക്കിയിരുന്നത്‌ കുട്ടികള്‍ തന്നെയായിരുന്നു. വാസ്തവത്തില്‍ അവരായിരുന്നു ഞങ്ങള്‍ അച്ഛനമ്മമാരെ പരസ്പരം കൂടുതല്‍ അടുപ്പിച്ചത്‌.

ആ അഞ്ചു വീടുകള്‍ തമ്മിലുള്ള ബന്ധം അത്തരത്തിലൊരു തലത്തിലേയ്ക്കെത്തി നില്‍ക്കുമ്പോഴായിരുന്നു അവിചാരിതമായി 'ജോലിമാറ്റം' എന്ന നിവര്‍ത്തികേട്‌ വന്നുപെട്ടത്‌. പുതിയ സ്ഥലത്തെ ജീവിതരീതി പഴയതില്‍ നിന്നും വളരെ വ്യത്യസ്തമായി. ആരേയും തമ്മില്‍ കാണുവാനോ പരിചയപ്പെടുവാനോ അവസരങ്ങള്‍ തീരെ കുറവ്‌. താമസം സിറ്റിയില്‍ നിന്നും അകന്നു പോയതിനാല്‍, പഴയ ചില സുഹൃത്തുക്കളെ കണ്ടുമുട്ടാനാവുന്നത്‌ ഒഴിവു ദിവസങ്ങളില്‍ മാത്രം. മറ്റു ചില നല്ല വശങ്ങളുണ്ടെങ്കിലും ഇവിടത്തെ ജീവിതരീതി, ഒരുതരം ഒറ്റപ്പെടിലേയ്ക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിയ്ക്കുമോ എന്നുവരെ പലപ്പോഴും ഞങ്ങള്‍ ഭയപ്പെട്ടു തുടങ്ങി.

പക്ഷെ, "തേടിയ വള്ളി കാലില്‍ ചുറ്റി" എന്ന പോലെയായിരുന്നു ഒരു ദിവസം കുട്ടികള്‍ക്ക്‌ കളിയ്ക്കാനായി പുറത്ത്‌ പോകുമ്പോള്‍ അവിചാരിതമായി 'അവരെ' കണ്ടുമുട്ടിയതും പരിചയപ്പെട്ടതും.
കറുത്ത പര്‍ദ്ദ ധരിച്ചിരുന്ന അവര്‍ തൊട്ട അയല്‍പക്കമാണെന്നത്‌ സന്തോഷം തന്നു. കറുത്ത മക്കന കൊണ്ട്‌ തല മൂടി, പുറത്തേയ്ക്ക്‌ ആകെ കാണാവുന്ന നീണ്ട മുഖത്തെ വീര്‍ത്ത അവരുടെ കണ്ണുകള്‍ ആകര്‍ഷങ്ങളായിരുന്നു. വളരെക്കാലം മുന്‍പത്തെ പരിചയം പോലെ അവര്‍ അന്നു തന്നെ വളരെക്കൂടുതല്‍ സംസാരിച്ചു. കാസര്‍കോട്‌ ശൈലിയിലുള്ള, കേട്ടു ശീലിച്ചിട്ടില്ലാത്ത ആ ഭാഷ നേരിട്ട്‌ കേള്‍ക്കുന്നതിന്റെ ഒരാശ്ചര്യം എന്റെ മുഖത്തും പ്രതിഫലിച്ചിരുന്നിരിയ്ക്കണം. ഇടയ്ക്ക്‌ മനസ്സിലാവാത്ത വാക്കുകളുടെ അര്‍ത്ഥം ചോദിയ്ക്കുമ്പോള്‍, അവര്‍ തെല്ലും മടിയ്ക്കാതെ മറുപടി തന്നു, ഇതെല്ലാവരും ചോദിയ്ക്കാറുള്ളതു തന്നെയെന്ന മട്ടില്‍. കുട്ടികള്‍, ആദ്യത്തെ പരിചയക്കേടൊഴിഞ്ഞ്‌ പെട്ടെന്ന് തന്നെ ഒരുമിച്ച്‌ കളിച്ചു തുടങ്ങി.

ആ ബന്ധം വളര്‍ത്തണമെന്നു തന്നെ ഉള്ളില്‍ തോന്നി. നിഷകളങ്കയായ, മനസ്സ്‌ തുറന്ന് ആത്മവിശ്വാസത്തോടെ സംസാരിയ്ക്കുന്ന, കാര്യങ്ങള്‍ തുറന്നു ചോദിയ്ക്കുന്ന, എന്നാല്‍ പുരുഷന്മാരുടെ മുഖത്തേയ്ക്കു ഒന്ന് നോക്കുക പോലും വേണമോ എന്ന സംശയം ലവലേശം ഇല്ലാത്ത അവരെ, അവരുടെ ശങ്കകളില്ലാത്ത അത്തരം ഭാവങ്ങളെ എന്തുകൊണ്ടോ എനിയ്ക്കിഷ്ടമായി, ആദ്യ കാഴ്ചയില്‍ തന്നെ.
ഒന്നാലോചിച്ചു പോയി, എന്തിനോടും ഇഷ്ടം തോന്നാനും തോന്നാതിരിയ്ക്കാനും പ്രത്യേകിച്ചു കാരണങ്ങളൊന്നും ആവശ്യമില്ലല്ലോ എന്നത്‌, അതങ്ങനെ തോന്നുന്ന പോലെ വരുന്നു, ചിലപ്പോള്‍ വരാതിരിയ്ക്കുന്നു.. അതുകൊണ്ടു തന്നെയാവും ഒരുപക്ഷെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു കൊടുക്കുന്ന അമിതപ്രാധാന്യം മനുഷ്യന്റെ ദുര്‍ബലതകളായി മാറുന്നതും.

ആ ബന്ധം അങ്ങനെ മൊട്ടിട്ടുനില്‍ക്കുമ്പോള്‍, ഒരു ദിവസം ഉച്ച സമയം, പുറത്ത്‌ പൊരിയുന്ന വെയില്‍, കുട്ടികളും അച്ഛനും അവധിദിവസം വീണുകിട്ടിയത്‌ ഉറങ്ങിയാഘോഷിയ്ക്കുന്നു, എനിയ്ക്കെന്നെ തന്നെ ഒറ്റയ്ക്ക്‌ കിട്ടുന്ന ആ ഒരിത്തിരി സമയം ബ്ലോഗുകള്‍ക്കുള്ളില്‍ ഊളിയിട്ടിരിയ്ക്കുമ്പോള്‍, അവിചാരിതമായി അവരുടെ ഫോണ്‍ വന്നു. കാര്യം വളരെ നിസ്സാരം. ചപ്പാത്തി പരത്തുന്ന പലകയും അതിന്റെ കോലും വളരെ അത്യാവശ്യമായി വേണം; കൂടാതെ അതൊന്നിപ്പോള്‍ തന്നെയൊന്ന് കൊണ്ടുവന്ന് തരാന്‍ പറ്റുമോ എന്നൊരു വലിയ ചോദ്യചിഹ്നവും തൊടുത്തു വിട്ടു അവര്‍ ഫോണിലൂടെ എന്റെ നേര്‍ക്ക്‌.

സാധാരണയായി, കമ്പ്യൂട്ടറിനു മുന്നിലിരുന്നു കഴിഞ്ഞാല്‍, ലോകം മറിഞ്ഞു വീണാല്‍ പോലുമറിയില്ല എന്നൊരു ആരോപണം എന്നെ കുറിച്ച്‌ ഈ വീട്ടില്‍ ഉയര്‍ന്നു വരാറുണ്ട്‌. അമ്മുവും അനീത്തിക്കുട്ടിയുമാണെങ്കില്‍ കമ്പ്യൂട്ടറിനു മുന്നില്‍ ഞാനൊന്നിരുന്നു പോയാല്‍, ഇനി അമ്മ എപ്പൊ എണീയ്ക്കും എന്ന കാത്തിരുപ്പു തുടങ്ങും. അവരുടെ അക്ഷമ എന്റെ മനഃസമാധാനത്തെ പാടെ കെടുത്തിക്കളയും. ശ്രദ്ധ, ക്ഷമ, സ്വൈരം തുടങ്ങിയവരെല്ലാം എങ്ങോ ഓടിമറയും. അതുകൊണ്ട്‌ വീട്ടിലെ ക്രമസമാധാനം കണക്കിലെടുത്ത്‌, എല്ലാവരും ഉറങ്ങുന്ന, ആരും എന്നെ കാത്തിരിയ്ക്കാത്ത സമയം നോക്കിയേ എഴുത്തും വായനയും നടത്താറുള്ളു. മനുഷ്യന്‌ ഏറ്റവും അത്യാവശ്യം മനഃസമാധാനം തന്നെ എന്നത്‌ ബ്ലോഗ്ഗിംഗ്‌ തുടങ്ങിയതിനു ശേഷം ഞാന്‍ പഠിച്ച ഒന്നാം പാഠമായിരുന്നു!

അങ്ങനെയുള്ള വിലമതിയ്ക്കാനാവാത്ത മനഃസമാധാനത്തോടെ ബ്ലോഗ്‌ വായന നടക്കുമ്പോഴായിരുന്നു, അയല്‍പ്പക്കം കാസര്‍കോട്‌ കാരി വിഷമിപ്പിയ്ക്കുന്നൊരു ചോദ്യചിഹ്നം തൊടുത്തു വിട്ടത്‌. വായനയില്‍ നിന്നും പെട്ടെന്നുണര്‍ത്തപ്പെട്ട ഒരു സംഭ്രമത്തില്‍ "കൊണ്ടുവരാമല്ലോ.." എന്ന് പെട്ടെന്ന് പറഞ്ഞു പോയി. അവരുടെ മുറിയിലെത്തണമെങ്കില്‍ നാലു പടിക്കെട്ടുകള്‍.. ആകെ പത്ത്‌ അറുപത്‌ പടികള്‍ ചവുട്ടിക്കയറണം, അതും ഉച്ചനേരത്തെ വെയിലിന്റെ ചൂട്‌ ഉറഞ്ഞു തുള്ളി നില്‍ക്കുന്ന നേരത്ത്‌, റോഡും മുറിച്ച്‌ കടന്ന്.. നോമ്പ്‌ തുറക്കുമ്പോഴേയ്ക്കും അവര്‍ക്കെന്തോ ഉണ്ടാകി വെയ്ക്കണമത്രേ, അതുകൊണ്ട്‌ സംഗതി വളരെ അത്യാവശ്യവും. എന്റെ മനസ്സില്‍ ചെറിയ, വലിയൊരു മടി വന്നുപെട്ടു. അത്രയിടം വരെ കൊണ്ടു പോയി കൊടുക്കാന്‍ തോന്നിയില്ല. അതും ചപ്പാത്തി പലക എന്നൊരു നിസ്സാരപ്പെട്ട സംഗതി? എന്നൊരു സ്വാര്‍ത്ഥ ചിന്ത. കൊണ്ടുവന്നു തരാമെന്നു പറഞ്ഞുപോയതില്‍ ചെറിയൊരു നിരാശയും തോന്നി. വായന മുറിച്ചതിന്റെ പേരില്‍ അവരോട്‌ അല്‍പമെങ്കിലും തോന്നുന്ന നീരസം എന്റെ മനഃസമാധാനത്തേയും പാടെ കെടുത്തിക്കളഞ്ഞു. ഒരാളൊരു സഹായം ചോദിച്ചതിന്‌ ഇത്രയധികം സമാധനക്കേടുകളോ എന്ന കുറ്റബോധം വേറെയും.
അത്തരമൊരു മാനസീകാവസ്ഥയില്‍ ചപ്പാത്തി പലകയുമായി ആരേയും ഉണര്‍ത്താതെ, വെയിലത്ത്‌ റോഡൊക്കെ മുറിച്ചു കടന്ന്, അപ്പുറത്തെത്തി പടികളോരോന്നായി എണ്ണി കേറി തുടങ്ങിയപ്പോഴേയ്ക്കും അവര്‍ മുകളില്‍ നിന്നും ചിരിച്ചു കൊണ്ട്‌ പടികളിറങ്ങി വന്നു നിന്നു. ഞാനും ചിരിച്ചു. "ബുദ്ധിമുട്ടായോ?" എന്ന ചോദ്യത്തിന്‌ "ഇല്ല" എന്ന് നുണ പറഞ്ഞു. പിന്നേയും അവര്‍ കുറേ സംസാരിച്ചു. അവര്‍ക്ക്‌ സ്വതവേ തന്നെ അള്‍സറുള്ളതാണത്രെ.. നോമ്പു കാലത്ത്‌ അതുണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങളെ കുറിച്ചും വിവരിച്ചു. അതിന്റെ പാരമ്യതയില്‍ എത്തി അങ്ങേയറ്റം വിഷമിച്ചിട്ടാണ്‌ അവര്‍ നില്‍ക്കുന്നതെന്നും എനിയ്ക്ക്‌ മനസ്സിലായി. എന്നിട്ടും അവര്‍ ഒരു മാസത്തെ നോമ്പെടുക്കല്‍ പകുതിയ്ക്ക്‌ മുറിയ്ക്കുവാനോ, അതുമല്ലെങ്കില്‍ അത്താഴമൊരുക്കുന്നത്‌ നിര്‍ത്തുവാനോ ഒന്നും തന്നെ ചിന്തിയ്ക്കുന്നതു പോലുമില്ലെന്നത്‌ തെല്ലൊന്നെന്നെ അദ്ഭുതപ്പെടുത്തി. ഗുളികകള്‍ കഴിച്ചും, അത്താഴം കഴിച്ചതൊക്കെ ഛര്‍ദ്ദിച്ചും, വയറെരിച്ചിലും, നെഞ്ചെരിച്ചിലും മറ്റും സഹിച്ചും വെള്ളം പോലും കുടിയ്ക്കാതെ, അവര്‍ നോമ്പെടുക്കല്‍ തുടരാന്‍ തന്നെയാണുദ്ദേശ്ശം. "ആരോഗ്യമല്ലേ മുഖ്യം ?" എന്ന എന്റെ ചോദ്യത്തിന്‌ "ഔ... ന്നാലും നൊമ്പെടുക്കാതെ കഴീല്ലാലു" എന്ന് ആത്മാര്‍ത്ഥതയോടെ ചിരിച്ചു കൊണ്ട്‌ പറഞ്ഞു. "നോമ്പെടുക്കാതേയുമിരിയ്ക്കാം" എന്നൊരു സാദ്ധ്യതയെ (?) കുറിച്ച്‌ അവര്‍ ചിന്തിച്ചിട്ടു പോലുമില്ല എന്നതാ ചിരിയില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു.. പര്‍ദ്ദയില്ലാതെ ചുരിദാറിട്ട വേഷത്തിലവരെ ഞാനാദ്യം കാണുകയായിരുന്നു അപ്പോള്‍. പൊടുന്നനെ, ആ ചിരിയില്‍ അവര്‍ കൂടുതല്‍ സുന്ദരിയാണെന്നു തോന്നിയെനിയ്ക്ക്‌. സംസാരിച്ചുകൊണ്ടിരിയ്ക്കുന്നതിനിടയില്‍ അവരെനിയ്ക്കൊരു പൊതി തന്നു, കുറച്ച്‌ മധുരപലഹാരങ്ങള്‍.

കയ്യില്‍ പൊതിയുമായി തിരിച്ചു റോഡ്‌ മുറിച്ചു കടന്നു വരുമ്പോള്‍ വെയിലിന്റെ ചൂട്‌ ഞാനറിയുന്നുണ്ടായിരുന്നില്ല. ചപ്പാത്തി പലക അവിടെ കൊണ്ടുപോയി കൊടുക്കേണ്ടി വന്നതിന്റെ കാരണങ്ങള്‍ അവര്‍ മനഃപൂര്‍വം പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ പോലും പതുക്കെ പതുക്കെ എന്റെ മനസ്സതറിഞ്ഞു തുടങ്ങുകയായിരുന്നു.. എന്നിലെ അവര്‍ക്കുള്ള സ്വാതന്ത്ര്യം അവര്‍ തന്നെ കണ്ടെടുത്ത്‌, സ്വാഭാവികമായ ഒരൊഴുക്കിലൂടെ തന്നെ അവരതുപയോഗിയ്ക്കുകയായിരുന്നെന്ന അറിവ്‌ എന്റെ മനസ്സിനെ സന്തോഷിപ്പിയ്ക്കുകയാണുണ്ടായത്‌. വെയിലിന്റെ ചൂട്‌ അവരുടെ തുറന്ന മനസ്സിന്റെ ഊഷ്മളതയായിട്ടായിരിയ്ക്കണം എനിയ്ക്കനുഭവപ്പെട്ടത്‌ അപ്പോള്‍. ആ നേരം എനിയ്ക്കവരോട്‌ തോന്നുന്നുണ്ടായിരുന്ന വല്ലാത്ത ഒരിഷ്ടത്തിന്റെ'കൂടുതലുകള്‍', യഥാര്‍ത്ഥത്തിലേതോ സ്നേഹത്തിന്റെ കണികകള്‍ തന്നെയായിരുന്നിരിയ്ക്കണമെന്ന് തോന്നുന്നു ഇപ്പോള്‍!

ഈ ബ്ലോഗിലെ മിക്ക പോസ്റ്റുകളും മുന്‍ കൂട്ടി വിചാരിച്ചെഴുതുന്നതാവാറില്ലെന്നതാണ്‌ സത്യം. പിന്നീടുള്ള ചിന്തകള്‍ തന്നെയാണ്‌ എഴുതാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്‌, എനിയ്ക്കു തന്നെയുള്ള ഒരോര്‍മ്മപ്പെടുത്തലെന്ന പോലെ. ഇതും അതുപോലെ തന്നെ. ഒരുപക്ഷെ, എല്ലാത്തരം ബന്ധങ്ങളുമനുവദിയ്ക്കുന്ന അദൃശ്യങ്ങളായ അത്തരം 'സ്വാതന്ത്ര്യങ്ങള്‍' എത്രത്തോളം ഞാനുപയോഗപ്പെടുത്താറുണ്ടെന്ന ചിന്തയാവും ഇതെഴുതുവാനെന്നെ പ്രേരിപ്പിച്ചത്‌. ഇതിനകം നല്ലൊരു സുഹൃത്തായി തീര്‍ന്ന, തൊട്ടടുത്ത്‌ താമസിയ്കുന്ന അവരെ കുറിച്ചെന്തെങ്കിലുമെഴുതണമെന്ന് വിചാരിച്ചതായിരുന്നില്ല. ബ്ലോഗ്ഗിംഗിന്റെ സുഖവും ഇതുതന്നെയെന്ന് തോന്നുന്നു.

Wednesday, October 10, 2007

ഒരു വായനാനുഭവം

അനാമികയുടെ സുവിശേഷങ്ങള്‍.
ഈ പുസ്തകം ഈയിടെയാണ്‌ വായിയ്ക്കാനിടയായത്‌. വായിയ്ക്കുമ്പോഴും, വായനയ്ക്കു ശേഷവും ഇങ്ങനെയൊരു കുറിപ്പെഴുതണമെന്ന് കരുതിയിരുന്നതല്ല, കാരണം ജീവിതത്തിലൂടെ ലേഖിക നടന്നു നീങ്ങിയ പാത, മനസ്സിന്റെ പാകപ്പെടല്‍, അതിന്റെ തലങ്ങള്‍ എല്ലാം സംശുദ്ധമായ, സത്യസന്ധമായ അനുഭവങ്ങളാണ്‌. വ്യക്തി ബന്ധങ്ങളെ പോലും വക വെയ്ക്കാതെ ഉള്ളില്‍ നിന്നും എഴുതിയത്‌. അവര്‍ സ്വായത്തമാക്കിയിട്ടുള്ള മനസ്സിന്റെ ഏകാഗ്രതയിലൂടെ, ധ്യാനത്തിലൂടെ കൈവരിച്ചിട്ടുള്ള ആത്മീയ ബോധം, തിരിച്ചറിഞ്ഞിട്ടുള്ള മനസ്സിന്റെ, ശരീരത്തിന്റെ, പ്രകൃതിയുടെ, എല്ലാം സൂക്ഷമഭാവങ്ങള്‍ ഇതെല്ലാം ആ എഴുത്തിലുടനീളം പരന്നു കിടക്കുന്നു. അതിലൂടെ അവര്‍ കൈവരിയ്ക്കുന്ന കരുത്തും സഹനശക്തിയും... അതിനെ കുറിച്ചെന്തെങ്കിലും എഴുതാനോ പറയുവാനോ അസാദ്ധ്യം (എനിയ്ക്ക്‌). എന്നിട്ടും, ഇപ്പോള്‍ കുറിച്ചിട്ടു, അത്‌ സത്യമായതു കൊണ്ടാവാം ഒരുപക്ഷേ, അല്ലെങ്കില്‍ ഈ വായനാനുഭവം എനിയ്ക്കു തന്നെയുള്ള ഒരോര്‍മ്മപ്പെടുത്തലായി ഇവിടെ നിലനില്‍ക്കട്ടെ എന്നും തോന്നി പോകുന്നു, അതുകൊണ്ടുമാവാം.
നിത്യ ജീവിതത്തില്‍, മനസ്സിന്റെ ഒഴുക്കിനൊത്ത്‌ മുകള്‍ തട്ടിലൂടെ മാത്രം സഞ്ചരിയ്ക്കുന്നതിനിടയില്‍ പലപ്പോഴും അറിയാതെ പോകുന്ന 'ജീവിത സത്യങ്ങളെയാണ്‌', സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ഈ ചെറിയ പുസ്തകത്തില്‍ ശ്രീമതി ആശ.ജി. വൈക്കം വിവരിച്ചിരിയ്ക്കുന്നതെന്ന് പറയാതെ വയ്യ. അതില്‍ ഡോ.ശ്രീ. ജോര്‍ജ്ജ്‌ ഓണക്കൂര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരിയ്ക്കുന്നു.
"ഒരു ഉദാസീന വായനയ്ക്കല്ല, ധ്യാനത്തിനും സത്യാന്വേഷണത്തിനും വേണ്ടി ഒരുക്കപ്പെട്ടതാണീ ജീവിത രഹസ്യം" എന്ന്.
ഇതു വായിയ്ക്കുന്നതിനു വളരെ മുന്‍പു തന്നെ, പലപ്പോഴായി ശ്രീമതി. ആശയുമായുള്ള അഭിമുഖങ്ങള്‍ കണ്ടിരുന്നു. പക്ഷെ, അതില്‍ നിന്നും എന്തുകൊണ്ടോ അവരെ മനസ്സിലാക്കിയത്‌, അര്‍ബുദം എന്ന രോഗത്തെ ശുഭാപ്തി വിശ്വാസത്തോടും, സഹനശക്തിയോടും കൂടി ധൈര്യത്തോടെ അഭിമുഖീകരിച്ച ഒരു സ്ത്രീ, രോഗം നിശ്ശേഷം സുഖപ്പെട്ടതിനു ശേഷവും തെല്ലും ആശങ്കകളില്ലാതെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്ന ഒരു വനിത, ഇതൊക്കെയായിരുന്നു. പക്ഷെ ആ വിശ്വാസവും, ശക്തിയും എങ്ങനെ അവര്‍ നേടിയെടുത്തു എന്നോ, രോഗത്തിനു ശേഷം കരുത്താര്‍ജ്ജിച്ചതാണോ എന്നോ, ഒന്നുമതില്‍ നിന്നും മനസ്സിലാക്കിയതായി ഓര്‍ക്കുന്നില്ല. എന്നാലും, "രോഗം സ്ഥിതീകരിച്ചതിനു ശേഷം ഭര്‍ത്താവും മകനും മടിയില്‍ കിടന്നു കരയുമ്പോഴും ഒരു തുള്ളി കണ്ണു നീര്‍ തന്റെ കണ്ണുകളില്‍ നിന്നും വന്നിരുന്നില്ല" എന്ന വാക്യം എന്നില്‍ ഒരദ്ഭുതമായി തന്നെ അവശേഷിച്ചിരുന്നു. ഏകാഗ്രതയിലൂടെ സുതാര്യമാക്കിയെടുത്ത അവരുടെ മനസ്സിനെ അറിയാന്‍ കഴിഞ്ഞത്‌ ഈ പുസ്തകത്തിലൂടെ മാത്രമാണ്‌. ഒരു പുസ്തകവും ടെലിവിഷനും എന്നാല്‍ നമ്മുടെ ഉപബോധമനസ്സും ബോധമനസ്സും പോലെയാണെന്ന് തോന്നിപ്പോയി. പുറത്തേയ്ക്ക്‌ പ്രത്യക്ഷമാകുന്നതിന്റെ എത്രയോ ഇരട്ടി ആഴം അതിന്റെ അടിയിലേയ്ക്കുണ്ടാകും. വായനയിലൂടെ ആ ആഴമാണ്‌ മനസ്സിലാക്കാനാവുന്നതെന്നിപ്പോള്‍ തോന്നുന്നു.
ഇത്‌ വായിച്ചാസ്വദിയ്ക്കുവാനുള്ള ഒരു പുസ്തകമല്ല എന്നതും തോന്നി. അദ്ഭുതം, വിശ്വസിയ്ക്കാവുന്നതിനുമപ്പുറം, ഇതെല്ലാം എങ്ങനെ, എന്നൊക്കെയുള്ള ഒരു തരം അവസ്ഥയാണെനിയ്ക്ക്‌ ചില സമയങ്ങളില്‍ അനുഭവപ്പെട്ടത്‌. നമ്മെ നിയന്ത്രിയ്ക്കുന്ന മേറ്റ്ന്തോ ഉണ്ടെന്ന അറിവും അനുഭവവും, അത്‌ ദൈവമാവാം, പ്രകൃതിയാവാം.. അതെന്താണോ അതിലേയ്ക്കുള്ള പ്രയാണം, അതിലേയ്ക്ക്‌ അവനവനെ മറന്നു കൊണ്ടുള്ള ഒരുതരം "ലയനം" അതവനവന്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്‌, അത്‌ കണ്ടെത്തുമ്പോള്‍ സ്നേഹവും, ആര്‍ദ്രതയും, ശക്തിയും, ധൈര്യവും, സഹനവും എല്ലാം തനിയെ വന്നു ചേരുന്നു. അവനവന്‍ സ്വയം സഞ്ചരിയ്ക്കേണ്ടതും അനുഭവിച്ചറിയേണ്ടതും. അവിടെ ഉറ്റവരില്ല, പ്രിയപ്പെട്ടവരില്ല, അവനവന്‍ പോലുമില്ല! അതിന്‌ നിര്‍വചങ്ങളുമില്ല.. ഒളി മങ്ങാത്ത, ശാശ്വതമായ ആനന്ദമാണവിടെയുള്ളതെന്നുമവര്‍ പറയുന്നു. അതിന്റെ ഫലങ്ങള്‍, അദ്ഭുതത്തോടെയാണ്‌ ഞാന്‍ വായിച്ചറിഞ്ഞത്‌. വളരെ ലളിതമായ ഒരു പാതയിലൂടെ തന്നെ അതിലേയ്ക്കെത്തിയ്ക്കുവാന്‍ ആ എഴുത്തിനു കഴിയുന്നുണ്ട്‌.
രോഗബാധിതയാവുന്നതിനു മുന്‍പു തന്നെ ധ്യാനത്തിനായി ഒരുക്കപ്പെട്ട ഒരു ഭാവം അവരിലുണ്ടായിരുന്നുവെന്ന് വായിച്ചു പോകുമ്പോള്‍ മനസ്സിലാക്കാം. അങ്ങേയറ്റത്തെ ഏകാഗ്രത കൈവരിയ്ക്കാന്‍ തക്കവണ്ണമുള്ള ഒരു ഘടനയാണ്‌ ആ മനസ്സിനുള്ളതെന്ന് തോന്നി, ശ്രുതി ശുദ്ധമായ ശബ്ദം ഒരു ഗായകനില്‍ നിന്നും തനിയെ ഉയരുന്ന പോലെ. അപ്പോളത്‌ ജന്മസിദ്ധമായ ഒരു കല തന്നെയോ? അതോ ധ്യാനം തന്നെയോ കല?
"ഞാന്‍" എന്ന ഭാവത്തിനെ മറന്ന് കൊണ്ട്‌, മനസ്സിനെ ഏകാഗ്രമാക്കി അതിന്റെ ഉള്ളിനെ തൊട്ടറിയുക എന്ന പ്രക്രിയയെ ധ്യാനം എന്നോ meditation എന്നോ വിളിയ്ക്കാം. സ്വന്തം ശരീരത്തിലും മനസ്സിലും നടക്കുന്ന സൂക്ഷ്മാനുഭവങ്ങളെ മൂന്നാമതൊരാളെ പോലെ കണ്ടുമനസ്സിലാക്കുക എന്നത്‌ എളുപ്പത്തില്‍ നേടിയെടുക്കാവുന്ന ഒന്നല്ലല്ലോ. ഈയൊരു പ്രക്രിയ, ശാരീരികവും മാനസികവുമായുണ്ടാക്കുന്ന ഫലങ്ങള്‍, അതിന്റെ അനുഭവതലങ്ങള്‍, മാനസിക പരിവര്‍ത്തനങ്ങള്‍ എല്ലാം വളരെ സൂക്ഷ്മമായി, വലിയൊരു "ആശയമായി" തന്നെ ഇതില്‍ വിവരിച്ചിട്ടുണ്ട്‌. ധ്യാനം എന്നാല്‍ അവരുടെ ഭാഷയില്‍ വളരെ വ്യക്തമാണ്‌. സൂര്യനെ നോക്കിയിരുന്ന് ധ്യാനത്തിലേയ്ക്ക്‌ വഴുതി വീണതും, കൈ എത്താവുന്ന ദൂരത്തില്‍ തന്നെ നോക്കി നില്‍ക്കുന്ന ഒരു പച്ചില പമ്പിന്റെ സൗ ന്ദര്യം ആസ്വദിച്ച്‌ അതില്‍ മനസ്സലിഞ്ഞു പോയതും വിവരിയ്ക്കുന്നുണ്ട്‌. അവരുടെ മനസ്സ്‌ പലപ്പോഴും പ്രകൃതിയോടാണ്‌ അലിഞ്ഞു ചേരുന്നത്‌. ഇഷ്ടജനത്തേക്കാളും സന്തോഷം തരാന്‍ പ്രകൃതിയ്ക്കാവുന്നുണ്ടെന്നവര്‍ അറിഞ്ഞ നിമിഷങ്ങളെ പറ്റിയും പറയുന്നു.
അതുപോലെ അര്‍ബുദം എന്ന മാരകരോഗത്തിനെ അവര്‍ ഇഷ്ടപ്പെട്ടു തുടങ്ങുന്ന ഒരവസ്ഥയെ കുറിച്ചുള്ള വിവരണം ഉണ്ടതില്‍, അതുപോലെ ഓപ്പറേഷന്‍ തീയറ്ററിലേയ്ക്ക്‌ നടന്നു പോയത്‌ "ഒരു ധീര യോദ്ധാവിനെ" പോലെ എന്നും അതിലവര്‍ പറയുന്നു. അങ്ങനെ അവര്‍ പിന്നിടുന്ന ഓരോ "പരീക്ഷണ" ഘട്ടങ്ങളേയും അതിന്റെ പരമാവധി ലോലതയിലൂടേയും മനോഹരമായുമാണവര്‍ എഴുതിയിരിയ്ക്കുന്നത്‌! കാന്‍സറിനെ ഒരു പാഠപുസ്തകം പോലെ അവര്‍ തുറന്നു വെച്ചിരിയ്ക്കുന്നു. അതിലെ ഓരോ ഏടും ഒരു പൂവിതളിന്റെ നൈര്‍മ്മല്യത്തോടെ ചിത്രീകരിച്ചിരിയ്ക്കുന്നു. രോഗം സമ്മാനിയ്ക്കുന്ന അതി കഠിനങ്ങളായ വേദനയും, പരീക്ഷണങ്ങളും, ആ മനോഹരമായ എഴുത്തിനുള്ളില്‍ ഒളിഞ്ഞു കിടക്കുന്നു, മരണത്തെ കുറിച്ചുള്ള ചിന്തയുടെ ഒരു നിഴല്‍ പോലും വീഴാതെ.. ധ്യാനത്തിന്റെ ഗുണഗണങ്ങള്‍ അവരും സ്വയമതിലൂടെ അനുഭവിച്ചറിയുന്നു!
ജീവിത പരീക്ഷണങ്ങളെ കുറിച്ച്‌ അവരുടെ വാക്കുകള്‍ ഇങ്ങനെ -
"ദുഃഖം അറിവിന്റെ നിറപേടകങ്ങളാണെന്ന സത്യം ഞാന്‍ തൊട്ടറിഞ്ഞു. ഓരോ വീഴ്ചയും പരാജയമല്ല, വിജയമാണ്‌ ഉദ്ഘോഷിയ്ക്കുന്നത്‌. ഓരോ വീഴ്ചയിലും അറിവിന്റെ വെണ്മുത്തുകള്‍ വാരി ഞാന്‍ ഉയിര്‍ത്തെഴിന്നേല്‍ക്കുന്നു. വീഴചയില്‍ പതറിയാല്‍ അതിനു സാധിയ്ക്കുകയില്ല. വീണി കിടക്കുമ്പോള്‍ നാം സ്വാസ്ഥ്യം കൈവരിയ്ക്കണം. അത്‌ നേടിയാല്‍ അറിവിന്റെ അക്ഷയനിധി മുന്‍പില്‍ തുറക്കുകയായി. അത്‌ അനുധാവനതയോടെ നുകര്‍ന്നു നാം ജീവിതം അറിയണം; ചൈതന്യം അറിയണം. വലിയ ചങ്ങാടത്തിലേറി ശാന്തിവീചിയിലൂടെ പ്രയാണം ചെയ്യുന്നതിനേക്കാള്‍ എത്രയോ ശ്രേഷ്ഠമാണ്‌ തട്ടിയും തടഞ്ഞും കുത്തൊഴുക്കിലൂടെ സഞ്ചരിയ്ക്കാനാവുക. അത്‌ സാഹസികമാണ്‌, ഉത്സാഹമാണ്‌, അനുഭവങ്ങളുടെ വൈവിദ്ധ്യഖനികളാണ്‌."
ഒരു നിസ്സംഗതയുടെ കവചം അണിഞ്ഞ്‌, തന്റെ ശരീരത്തില്‍ നടക്കുന്നതും, മനസ്സില്‍ നടക്കുന്നതും, മറ്റുള്ളവരുടെ ഉള്ളില്‍ നടക്കുന്നതും എല്ലാം നോക്കി കാണാനാവുന്ന അവസ്ഥ. അവയോട്‌ ദേഷ്യമോ, ഇഷ്ടമോ, വെറുപ്പോ, ഒന്നും ഇടകലര്‍ത്താതെ തന്നെ... അതുപോലെ വേദന കൊണ്ട്‌ പുളയുമ്പോഴും ആത്മീയതയിലൂടെ അതിന്റെ ശക്തിയിലൂടെ മനസ്സിനെ ശാന്തമാക്കാന്‍ കഴിയുന്ന ഒരവസ്ഥ. ആ ആത്മീയതയാണെന്നെ ആകര്‍ഷിച്ചത്‌. അത്‌ വിശാലമായ ഒരു ശാന്തി തീരം പോലെ തോന്നും. ചെടികള്‍ക്കൊപ്പം ധ്യാനത്തിലലിഞ്ഞു ചേരുന്ന അവസ്ഥകള്‍.. പ്രകൃതിയോടലിഞ്ഞു ചേരുന്ന, കണ്ണനും യേശുവും, സൂര്യനും ചന്ദ്രനും, അതുപോലെ മുരുകേശനും ഗണേശനും പാര്‍വതിയും (അതവരുടെ വീട്ടിലെ തെങ്ങുകള്‍ക്കിട്ടിരിയ്ക്കുന്ന പേരുകളാണ്‌) പിച്ചിപ്പൂക്കളും, അവരുടെ ടെറസ്സിലെ ഗ്രീന്‍ ഹൗ സ്സും, അടുത്തുള്ള പള്ളിപ്പറമ്പും എല്ലാം ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന ഒരാത്മീയ പ്രപഞ്ചം. ആ പ്രപഞ്ചം തന്നെയായിരുന്നു അവരുടെ ശക്തിയുടേയും, കരുത്തിന്റേയും സ്രോതസ്സ്‌.
"മനുഷ്യന്റെ മനോഭാവങ്ങളാണ്‌ സുഖദുഃഖങ്ങള്‍ക്ക്‌ കാരണം. അവ തുളുമ്പാതെ ഹൃദയത്തിലേറ്റിയാല്‍ സാവധാനം നിസ്സംഗത കൈവരിയ്ക്കാം. പിന്നീട്‌ കയ്പും മധുരവും സമചിത്തതയോടെ, അനുധാവനതയോടെ നുകരാനാകും. പതുക്കെ മനസ്സ്‌ ശാന്തിതീരത്തണയും".
അവരുടെ വാക്കുകള്‍, കേട്ടു പഴകിയ തത്വങ്ങളെയെല്ലാം അനുഭവത്തിന്റെ ചൂടോടെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു. അതിന്റെ ആവേശം എന്നിലുണരുന്നുണ്ടായിരുന്നു. ഇതുവരെ പ്രയാണം ചെയ്തിട്ടില്ലാത്ത പാതകളിലേയ്ക്കായിരുന്നു, അതിലെ ഓരോ വാക്കുകളും തുറന്നു തന്നത്‌.. ചില സമയത്ത്‌ എന്റെ ശ്വാസോച്ഛ്വാസം ഉയര്‍ന്നു താഴുന്നുണ്ടായിരുന്നു, എനിയ്ക്കെത്തിപ്പിടിയ്ക്കാനാവാത്ത ഏതൊക്കെയോ അനുഭവതലങ്ങള്‍ അതിലൂടെ വായിച്ചറിഞ്ഞു.

വായനയ്ക്കു ശേഷം പല ചിന്തകളും എന്നിലൂടെ കടന്നു പോയി. ജീവിതത്തിന്റെ പരിക്ഷണ ഘട്ടങ്ങളില്‍, വിശ്വാസാവിശ്വാങ്ങളുടെ ഇടയില്‍ പെട്ടുഴലുന്നതാവുമോ മനുഷ്യന്റെ ഏറ്റവും ദയനീയമായ ഭാവങ്ങള്‍? ഇഷ്ടജനങ്ങളുടെ സ്നേഹവും സാമീപ്യവും പ്രദാനം ചെയ്യുന്ന ആനന്ദം ശാശ്വതമായതല്ലെന്ന സത്യത്തെ ഉള്‍ക്കൊള്ളാനാവാതെ എന്റെ മനസ്സ്‌ അസ്വസ്ഥമായി. അതേ സമയം ഉറ്റവരും പ്രിയപ്പെട്ടവരും നിസ്സഹായരായി, ദുഃഖത്തോടെ, വിശ്വാസാവിശ്വാസങ്ങളെ മാറ്റി വെച്ച്‌ എന്തും ചെയ്യാന്‍ തയ്യാറായി പകച്ചു നില്‍ക്കുന്ന അവസ്ഥയെ കുറിച്ചും ഞാന്‍ ചിന്താധീനയായി. മനുഷ്യനൊരുപക്ഷെ ഏകാന്തതയെ ഇഷ്ടപ്പെടുന്നതപ്പൊഴായിരിയ്ക്കാം, ആത്യന്തികമായി എല്ലാവരും ഒറ്റയ്ക്കാണെന്നറിയുമ്പോള്‍, അപ്പോളവന്‍ സ്വന്തം ശക്തിയും, ധൈര്യവും തിരിച്ചറിയുമായിരിയ്ക്കാം. ഓരോ മനുഷ്യനും അനന്തമായ അജ്ഞാതമായ ശക്തി വിശേഷമാണെന്നവര്‍ പറയുന്നുണ്ട്‌. എനിയ്ക്കു ഭയം തോന്നി.
അര്‍ബുദരോഗികള്‍ക്കോ അല്ലെങ്കില്‍ സമാനമായ മറ്റു നിസ്സഹായതകളില്‍ പെട്ടുഴലുന്നവര്‍ക്കോ മാത്രമല്ല, മനുഷ്യര്‍ക്കൊക്കെ അവശ്യം വേണ്ടുന്ന "ഒരാശയത്തിന്റെ", ആഴത്തിലും പരപ്പിലും മനോഹരമായ ഭാഷയിലൂടെ ഒരു അദ്ഭുത പ്രപഞ്ചം തന്നെ അതിലൂടെ അനുഭവിയ്ക്കാം..
പക്ഷെ,
അവരറിഞ്ഞ ആ ശാന്തി തീരം, അല്ലെങ്കില്‍ മനസ്സിന്റെ ആ സ്നിഗ്ദ്ധത, ഒരു രോഗിയ്ക്ക്‌ കേവലം വായന കൊണ്ടു മാത്രം കൈവരിയ്ക്കാനാവുന്നതാണോ എന്നൊരു സംശയം മാത്രം ബാക്കി എന്നില്‍ നില്‍ക്കുന്നുണ്ട്‌. അതിലെ അനുഭവതലങ്ങള്‍ ആഴമേറിയതാണ്‌. മനസ്സിന്റെ താളം തെറ്റി നില്‍ക്കുമ്പോള്‍ ഒരാശ്വാസത്തുമ്പിനു വേണ്ടി വായിയ്ക്കേണ്ടുന്ന ഒരു പുസ്തകമല്ല അതെന്നത്‌ സത്യമാണ്‌!. അര്‍ബുദമെന്ന രോഗത്തെ അതിജീവിയ്ക്കുന്ന പശ്ചാതലം അതിനുണ്ടെങ്കിലും ഒരു 'കൗണ്‍സ്സിലിങ്ങിന്റെ' ഭാഷയിലല്ല അതെഴുതപ്പെട്ടിട്ടുള്ളത്‌, മറിച്ച്‌, ഉള്ളിന്റെ ചൈതന്യത്തെ തൊട്ടറിഞ്ഞ്‌ ജീവിത പരീക്ഷണഘട്ടങ്ങളുടെ കുത്തൊഴുക്കില്‍ പെട്ട്‌ ആടിയും ഉലഞ്ഞും, ധ്യാനത്തിലൂടെ അപൂര്‍വമായ തലങ്ങളിലൂടെ മുന്നേറുന്ന, ആ വ്യക്തിയ്ക്കു മാത്രം സ്വന്തമായ ഒരനുഭവസമ്പത്ത്‌.
"നമ്മുടെ കഴിവു കൊണ്ടല്ല നാം ഒന്നും ചെയ്യുന്നത്‌, എല്ലാം ഈശ്വരന്റെ വരദാനം. നമുക്കതീതമായ ഒരു ശക്തിവിശേഷം ഇവിടെയുണ്ട്‌. അജ്ഞതയുടെ താഴ്‌വരയില്‍ കഴിയുന്ന നാം വിചാരിയ്ക്കുന്നു, നമ്മുടെ സാമര്‍ഥ്യം കൊണ്ടാണ്‌ എല്ലാം നേടുന്നതെന്ന്. നാം ഉപകരണം. ജീവിതത്തിന്റെ സൂക്ഷ്മതലത്തിലേയ്ക്ക്‌ കണ്ണോടിച്ചാല്‍ അത്‌ അറിയാനാകും. അപ്പോള്‍ പതനത്തില്‍ നാം കരയുകയില്ല, വിജയത്തില്‍ അഹങ്കരിയ്ക്കയുമില്ല. എല്ലാ പ്രവൃത്തിയിലും ഈശ്വര സാന്നിദ്ധ്യം അറിയുമ്പോള്‍ ജീവിതം ധന്യമായി. കര്‍മ്മം പരിശുദ്ധമായി. അതാണ്‌ തപസ്സ്‌. എപ്പോഴും ആര്‍ക്കും ചെയ്യാവുന്ന തപസ്സ്‌."
ഇതും ഹൃദയത്തോട്‌ ചേര്‍ത്തു വെയ്ക്കാവുന്ന അതിലെ വരികളില്‍ മറ്റൊന്ന്. അനുഭവത്തിന്റെ ചൂടേന്തി നില്‍ക്കുന്ന വരികള്‍.

Tuesday, August 28, 2007

ഒരോണക്കുറിപ്പ്.

"കുട്ടികള്‍ക്ക്‌ ഓണം എന്നാല്‍ എന്തെന്നും, പൂക്കളമെന്തെന്നും എല്ലാം പറഞ്ഞു കൊടുക്കണം. അതൊക്കെ അറിഞ്ഞ്‌ വളരണം" - അമ്മ.

ശരിയാണ്‌, ഞങ്ങള്‍ക്കും അതു തോന്നാറുണ്ട്‌. ഓണമായാലും, വിഷുവായാലും, ഇനി വിജയദശമി ആയാലും, തിരുവാതിര ആയാലും എല്ലാം, പോരാതെ ക്രിസ്തുമസ്‌ ആയാലും റംസാന്‍ ആയാലും ഒരെണ്ണത്തിനെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ ശ്രമിയ്ക്കാറുണ്ട്‌.

അങ്ങനെ ഇത്തവണത്തെ ഓണവും എത്തി."അമ്മേ.. നമുക്കും പൂവിടണ്ടേ?..." ടി.വി യിലേയ്ക്കു നോക്കി അമ്മൂന്റെ ചോദ്യം.
"പിന്നെന്താ, പൂവ്‌ ഇന്നു തന്നെ പോയി വാങ്ങാലോ നമുക്ക്‌." എന്ന് ഞാനും സന്തോഷത്തോടെ പറഞ്ഞു. എന്തൊക്കെയായാലും അവള്‍ക്ക്‌ തോന്നീലോ, പൂവിടണം എന്നെങ്കിലും, ആഹ്ലാദം തോന്നി.

"പിന്നമ്മേ.. നാളെ ഹോളിഡേ ഹോം വര്‍ക്ക്‌ ചെയ്ണില്ല ട്ടൊ, ഓണല്ലേ, അതോണ്ടാ..." അതും കൂടി കേട്ടപ്പോള്‍ എന്റെ സന്തോഷം ഇരട്ടിച്ചു. ഓണം അവളുടെ മനസ്സിലേയ്ക്ക്‌ കുടിയേറിയിട്ടുണ്ടല്ലോ..

അങ്ങനെ, പൂവ്‌ വാങ്ങുക എന്ന ഭഗീരഥ പ്രയത്നം അടുത്തത്‌ - രാത്രി പതിനൊന്ന് മണി വരെ, ലുലു, അല്‍ഫല, എമിരേയ്റ്റസ്‌ ജനറല്‍ മാര്‍ക്കറ്റ്‌, എന്നുവേണ്ട എല്ലായിടത്തും ഞങ്ങളെത്തിയപ്പോഴേയ്ക്കും പൂവൊക്കെ "ഭാഗ്യം" കടാക്ഷിച്ചവര്‍ കൊണ്ടു പോയി കഴിഞ്ഞിരുന്നു... അച്ഛനും അനീത്തിക്കുട്ടിയും ഒരു ദിക്കിലേയ്ക്ക്‌, അമ്മുവും ഞാനും കൂടി മറ്റൊരു ദിക്കിലേയ്ക്ക്‌.. അങ്ങനെ സംഘം സംഘമായാണ്‌ "പൂവിറുക്കല്‍" ചടങ്ങിനു പോയത്‌. പക്ഷെ രണ്ടു കൂട്ടര്‍ക്കും നിരാശ തന്നെയായിരുന്നു ഫലം. ജോലി കഴിഞ്ഞ്‌ വന്ന് ഒരു ചായ ഒക്കെ കുടിച്ച്‌ പൂ പെറുക്കാന്‍ പോയപ്പോഴേയ്ക്കും, പൂവൊക്കെ കഴിഞ്ഞു, ഇനിയെന്തു ചെയ്യും?അമ്മൂനൊരിത്തിരി സങ്കടം..

"അമ്മേ, എന്നാല്‍ ഒരു കാര്യം ചെയ്യാം, നമുക്കു നമ്മുടെ ചെടിച്ചട്ടിയിലെ പൂവു കൊണ്ട്‌ പൂക്കളം ഉണ്ടാക്കാം, പിന്നെ പുറത്തുള്ള മരത്തിന്റെ എലകളും പറിയ്ക്കാലോ.." അവളൊരു വഴി കണ്ടു പിടിച്ചു.

പൊരിവെയിലത്ത്‌ വാടിയ മുഖവുമായി മുറ്റത്ത്‌ ആകെ ബാക്കിയുള്ള ഒരു കടലാസു പൂവിന്റെ ചെടിയുടെ കാര്യമാണ്‌ അവളീ പറയുന്നത്‌. ഓണത്തിന്റെ പൂക്കാലം മാത്രം മനസ്സിലുള്ള എനിയ്ക്കതൊട്ടും കണ്ണില്‍ പിടിച്ചില്ല, എങ്കിലും അവളുടെ ഉത്സാഹം കളയേണ്ടെന്നു കരുതി ഒന്നും പറയാന്‍ പോയില്ല..
എന്നാലും ഒരു സമാധാനം കിട്ടിയത്‌, ഊണ്‌ കഴിയ്ക്കാന്‍ ഇല കിട്ടിയെന്നതിലായിരുന്നു, കുട്ടികള്‍ക്ക്‌ ഇലയില്‍ ഊണു കഴിയ്ക്കാനുള്ള ഒരവസരം, മുടങ്ങിയില്ലല്ലോ..അങ്ങനെ, ഒരിത്തിരി നിരാശയോടെ തന്നെ ഞങ്ങള്‍ മടങ്ങി.

രാവിലെ നേര്‍ത്തെ എണീയ്ക്കണം എന്നൊക്കെ പറഞ്ഞു തന്നെയാണ്‌ അമ്മുവും അനീത്തിക്കുട്ടിയും കിടന്നത്‌, പക്ഷെ തലേ ദിവസത്തെ ചൂടിലുള്ള അലച്ചില്‍ കാരണമാവാം, രാവിലെ ആയിട്ടും രണ്ടു പേരും നല്ല ഉറക്കം.. എനിയ്ക്കാണെങ്കില്‍ വിളിയ്ക്കാന്‍ മനസ്സു വന്നില്ല, കാരണം വിളിച്ചുണര്‍ത്തിയിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ.. എന്നാലും.. വിളിയ്ക്കാതെ എങ്ങനെ, ഓണമായിട്ട്‌ രാവിലെ ഇങ്ങനെ കിടന്നുറങ്ങിയാല്‍ എങ്ങനെ.. ഓണത്തിന്റെ സന്തോഷം അവരറിയുന്നതെങ്ങനെ..
"ഛേ, വെക്കേഷന്‌ നാട്ടില്‍ പോയാല്‍ മതിയായിരുന്നു. കുട്ടികള്‍ക്ക്‌ നല്ലൊരവസരമായിരുന്നു..." ആകെ ഒരസ്വസ്ഥത ആയി പിന്നെ.. ഒരു സന്തോഷവും ഉത്സാഹവും ഒന്നും വരുന്നില്ല...ആരുമൊട്ടു വിളിയ്ക്കുന്നുമില്ല, വിളിയ്ക്കാനും വയ്യ, എല്ലാവരും ഓഫീസ്സിലാവും, രാത്രിയാവാതെ വിളിച്ചിട്ടു കാര്യമില്ല.. എന്നാല്‍ മൊബെയിലില്‍ എസ്സമ്മസ്സുകളുടെ ഒരു പ്രവാഹം, ഓണാശംസകള്‍ നേര്‍ന്നു കൊണ്ട്‌, എല്ലാവരും അവരവരുടെ ഡ്യൂട്ടി ഭംഗിയായി കഴിച്ചു. ഇനി ഇതിനൊക്കെ മറുപടി കുത്തിക്കുത്തി ഉണ്ടാക്കേണ്ടത്‌ ബാക്കിയുള്ളവരുടെ തലയിലും.. സന്ദേശങ്ങളുടെ ആ പ്രവാഹം കണ്ടപ്പോള്‍ അങ്ങനെയാണ്‌ ആ മൂഡില്‍ തോന്നിയത്‌.
വേണ്ട, പതുക്കെ എല്ലാവരേയും വിളിയ്ക്കാം, എസ്സമ്മസ്സിലൂടെ ഓണാശംസ പറയുമ്പോള്‍ അതില്‍ "മനസ്സും" കൂടിയൊപ്പം വെയ്ക്കാന്‍ പറ്റില്ലെന്നു തോന്നി, വെറുതെ വാക്കുകള്‍ മാത്രമായിട്ടെന്തിന്‌.. ഓണായിട്ട്‌ ചിരിച്ച ശബ്ദത്തിലൂടെ, സ്നേഹത്തോടെ എന്തെങ്കിലും തമാശയൊക്കെ പറഞ്ഞ്‌, ഒരാശംസ പറയുന്നതിലും കേള്‍ക്കുന്നതിലും ഉള്ള സുഖം ഈ "സ്പീഡ്‌ മെസ്സേജസ്സ്‌" തരുന്നുണ്ടോ? എന്തായാലും അതും വേണ്ടെന്നു വെച്ചു.

ശരി, എന്നാലിനി അടുക്കളയിലേയ്ക്കു തന്നെ കയറാം എന്നു തീരുമാനിച്ചു. വൈകീട്ട്‌ ചങ്ങാതിയും ഭാര്യയും കുട്ടികളും ഓണം കൂടാന്‍ വരാമെന്നു പറഞ്ഞിട്ടുണ്ട്‌, അവര്‍ക്കോണം കാര്യമായി ഇല്ലത്രേ, രണ്ടു പേര്‍ക്കും ജോീയ്ക്കു പോണം...പിന്നെ അടുക്കളയില്‍ തിരക്കിലായി, അസ്വസ്ഥത അപ്പോഴും ഉള്ളില്‍ കൊളുത്തി വലിച്ചിരുന്നു.
ഏതായാലും കുറച്ചു നേരത്തെ ഉറക്കച്ചടവിനു ശേഷം അമ്മുവും അനീത്തിക്കുട്ടിയും ടി.വി വെയ്കാന്‍ തീരുമാനിച്ചു. ദിലീപിന്റെ സി.ഐ.ഡി വേഷം അവര്‍ക്കു വല്ലാത്ത ഇഷ്ടമായി, ചിരിയൊടു ചിരി.. തമാശയൊക്കെ മനസ്സിലാക്കി തന്നെയാണോ, എന്തോ.. അറിയില്ല, എന്തായാലും കുട്ടികള്‍ ഒന്നു ചിരിച്ചു കണ്ടപ്പോള്‍ മനസ്സിലും ഒരു കുളിര്‍മ വീശി. ഒന്നും ചെയ്യാനില്ലാതെ, വെറുതെ ഇരിയ്ക്കലല്ലോ.. അതിലെ ദിലീപിന്റെ കൂടെയുള്ള അര്‍ജ്ജുന്‍ എന്ന ഒരു ഗംഭീരന്‍ നായയെ അവര്‍ക്ക്‌ വലിയ ഇഷ്ടമായി. അമ്മു ഇടയ്ക്കിടെ അടുക്കളയിലേയ്ക്ക്‌ വന്ന്, എനിയ്ക്ക്‌ മിസ്സ്‌ ആകുന്ന തമാശകളൊക്കെ ഡെമോണ്‍സ്റ്റ്രേറ്റ്‌ ചെയ്തു തന്നു കൊണ്ടിരുന്നു. അവള്‍ ഈ ആറാം വയസ്സില്‍ തന്നെ ദിലീപിന്റെ വലിയൊരു ആരാധികയായി മാറിയോ എന്നൊരു സംശയം തോന്നി എനിയ്ക്ക്‌.

ഒരു കൊച്ചു ഓണ സദ്യ റെഡിയാക്കി, എണ്ണത്തിന്‌ എല്ലാം, കാളന്‍, ഓലന്‍, അവിയല്‍, എരിശ്ശേരി, പുളിയിഞ്ചി, വറുത്ത ഉപ്പേരി, ശര്‍ക്കര ഉപ്പേരി, ഉപ്പിലിട്ടത്‌, പപ്പടം, ഇഞ്ചിത്തൈര്‌, സാംബാറ്‌ ഇത്രയും , പിന്നെ പാലടയും. അധികം വിസ്തരിച്ചില്ല. ഇനി അച്ഛന്‍ എത്തുകയേ വേണ്ടൂ.. കുളിച്ച്‌, പുതിയ ഉടുപ്പൊക്കെ ഇട്ട്‌, സുന്ദരികള്‍ രണ്ടു പേരും കാത്തിരുപ്പായി, അച്ഛനാണെങ്കില്‍ അന്ന് ഇല്ലാത്ത തിരക്കാണത്രേ - ഓഫീസ്സില്‍ - അതു പിന്നെ പറയണ്ടല്ലോ, എന്നെങ്കിലും നേര്‍ത്തെ വരണമെന്ന് മനസ്സില്‍ ഒരാശയെങ്കിലും തോന്നിയാല്‍, പിന്നെ അന്ന് ഇതുവരെ ഇല്ലാത്ത തിരക്കാവും.. അവസാനം കാത്തിരുന്ന്, ദിലീപിന്റെ തമാശ കണ്ട്‌ ചിരിച്ച്‌ ക്ഷീണിച്ച്‌ കുട്ടികള്‍ രണ്ടു പേരും ഉറങ്ങിപ്പോയി.. അസ്വസ്ഥതയ്ക്കൊരല്‍പം കുളിര്‍മ കിട്ടിയ എന്റെ മനസ്സ്‌ വീണ്ടും അസ്വസ്ഥമാകാന്‍ തുടങ്ങി.

ഏതായാലും, ഒടുവില്‍ അച്ഛന്‍ എത്തി, ഒരു സന്തോഷ വാര്‍ത്തയും കൊണ്ട്‌, "ഹാഫ്‌ ഡേ ലീവ്‌ എടുത്തേയ്‌..." എന്ന് ഞങ്ങളോട്‌ പറയാനുള്ള ധൃതിയോടെ...
എന്നാല്‍ വീട്ടിലെത്തിയപ്പോള്‍, ആകെ ഒരു തണുപ്പന്‍ പ്രതികരണം.. കുട്ടികള്‍ രണ്ടു പേരും ഉറങ്ങുന്നു... ടി.വി ആര്‍ക്കോ വേണ്ടി ഓടുന്നു.. ഹാളില്‍ നിറയെ, പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍.. നിറയെ കവറുകള്‍.. പോരാത്തതിന്‌ ഈയുള്ളവളുടെ ഉരുണ്ടു കെട്ടിയ മുഖവും...
പിന്നീട്‌ അച്ഛന്റെ ഉത്സാഹത്തോടെ കുട്ടികളെ വിളിച്ചുണര്‍ത്തി, ഹാളെല്ലാം വൃത്തിയാക്കി, ഇലയൊക്കെ തുടച്ച്‌, വിഭവങ്ങളെല്ലാം വിളമ്പി, ഞങ്ങളെല്ലാവരും കൂടി ഊണു കഴിച്ചു, ഹാഫ്‌ ഡേ ലീവിന്റെ സന്തോഷത്തില്‍...
ഇതായിരുന്നു ഞങ്ങളുടെ "ഉച്ചയോണം".

പിന്നെ വൈകീട്ട്‌, ചങ്ങാതിയും കുടുമ്പവും വന്നപ്പോള്‍, കുറച്ചു കൂടി ഉഷാറായി, കുട്ടികള്‍ എല്ലാം മറന്നു കളിച്ചു. രാത്രി നാട്ടില്‍ നിന്നും എല്ലാവരും വിളിച്ചു. മുത്തശ്ശിമാരോട്‌ സംസാരിച്ചു, അവര്‍ അനുഗ്രഹങ്ങളും ആശംസകളും നേര്‍ന്നു, നാട്ടിലെ ബഹളം ഫോണിലൂടെ കേട്ടാസ്വദിച്ചു, ഇവിടെത്തെ കൂടുകാരേയും, ബന്ധുക്കളേയും വിളിച്ചു, എല്ലാവരുടേയും ശബ്ദത്തിലെ ചിരിയും സ്നേഹവും പ്രത്യേകം തൊട്ടറിഞ്ഞു. രാത്രി കുറേ നേരം മതി വരുവോളം, കുട്ടികള്‍ ഭക്ഷണം പോലും നേരാവണ്ണം കഴിയ്ക്കാതെ കളിയില്‍ മുഴുകുന്നതു കണ്ടപ്പോളാണ്‌ സത്യത്തില്‍ ഞങ്ങളുടെ മനസ്സു നിറഞ്ഞത്‌. അതായിരുന്നു അവരുടെ ഓണം.

ഞങ്ങള്‍ അച്ഛനമ്മമാര്‍, ഹാളിലിരുന്ന് പരസ്പരം കുട്ടിക്കാലങ്ങളും, നാട്ടിലെ കാര്യങ്ങളും എല്ലാം പങ്കു വെച്ച്‌, തമാശ പറഞ്ഞ്‌, ഒരു കൊച്ചോണസദ്യ കഴിച്ച്‌, ഇവിടത്തെ പരിമിതികളെ കുറിച്ച്‌ ഓര്‍ക്കുക പോലും ചെയ്യാതെ, നല്ല കുറച്ചു സമയം ആസ്വദിച്ചു, അത്‌ ഞങ്ങളുടെ ഓണവും ആയി മാറി.

അതിനിടയില്‍ എപ്പോഴോ അമ്മു പെട്ടെന്ന് വന്നൊരു ചോദ്യം -

"അമ്മേ, പൂവിടാന്‍ എങ്ങനെയാ ചാണകം കയ്യോണ്ട്‌ തേയ്ക്കുക? അത്‌ പശൂന്റെ അപ്പിയല്ലേ..???"

"ഈശ്വരാ ഈ കുട്ടി ഇനിയും പൂവിടുന്നതിന്റെ കാര്യം മറന്നില്ലേ..." എന്നാണാദ്യം മനസ്സില്‍ കൂടി പോയത്‌.

പിന്നെ രാത്രി കിടക്കുമ്പോള്‍, മറക്കാതെ പൂക്കളത്തിന്റേയും, ചാണകം മെഴുകലിന്റേയും, കുട്ടിക്കാലങ്ങളുടേയും കഥകള്‍ പറഞ്ഞു കൊടുത്തു. അതുകേട്ടു അവളുറങ്ങി.. രാവിലെയുണ്ടായിരുന്ന അസ്വസ്ഥത നീങ്ങി, എങ്ങനെയോ എപ്പോഴോ, നിറഞ്ഞ്‌ കിട്ടിയ മനസ്സോടെ ഞാനും..